സെൻസർ ബോർഡിന്‍റെ സർട്ടിഫിക്കേഷൻ ലഭിക്കാത്തതോടെ പ്രതിസന്ധിയിലായ വിജയ് ചിത്രം ജനനായകന് വീണ്ടും തിരിച്ചടി. സെൻസറിങ്ങ് പ്രകൃയയിലെ കാലതാമസം കാരണം സിനിമയുടെ റിലീസ് മൂന്ന് മാസമായി നീട്ടിവെച്ചിരിക്കുകയാണ്. ഈ കാലതാമസം ഇപ്പോൾ സിനിമയുടെ ഡിജിറ്റൽ സ്ട്രീമിങ്ങ് കരാറിനെയും ബാധിച്ചതായാണ് പുതിയ റിപ്പോർട്ട്. സിനിമയുടെ ഒ.ടി.ടി റൈറ്റ്സ് ഏകദേശം 120 കോടി രൂപയ്ക്ക് ആമസോൺ പ്രൈം വീഡിയോക്ക് വിറ്റതായാണ് റിപ്പോർട്ടുകൾ. ഇപ്പോൾ സിനിമയുടെ റിലീസ് അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ ആമസോൺ കരാറിൽ നിന്നും പിൻമാറിയതായാണ് പറയുന്നത്.
റിവൈസിങ്ങ് കമ്മറ്റി വീണ്ടും സിനിമ കാണാനിരിക്കെയാണ് കമ്മിറ്റിയിൽ ഉള്‍പ്പെട്ട ഒരാൾ രോഗബാധിതനായത്. തുടർന്ന് ചിത്രം കാണില്ലെന്ന് കമ്മറ്റി അറിയിക്കുകയായിരുന്നു. കോടതികളില്‍ നിന്ന് തുടര്‍ച്ചയായി തിരിച്ചടി നേരിട്ടതിന് പിന്നാലെ ചിത്രത്തിന്‍റെ നിര്‍മാതാക്കളായ കെ.വി.എന്‍ പ്രൊഡക്ഷന്‍സ് സെന്‍സര്‍ ബോര്‍ഡിന് എതിരായ ഹര്‍ജി ഒരു മാസം മുന്‍പ് പിന്‍വലിച്ചിരുന്നു. കേസുമായി മുന്നോട്ടുപോകാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിടാമെന്നും നിര്‍മാതാക്കള്‍ മദ്രാസ് ഹൈകോടതിയെ അറിയിക്കുകയായിരുന്നു. കോടതിയിലെ നിയമ പോരാട്ടം തുടര്‍ന്നാല്‍ റിലീസ് അനിശ്ചിതത്വം തുടരുമെന്നതാണ് നിര്‍മാതാക്കളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.
ജനുവരി 9ന് പൊങ്കൽ റിലീസായി എത്തേണ്ടിയിരുന്ന ചിത്രം രാഷ്ട്രീയമായ കാരണങ്ങളാലും സെൻസർ ബോർഡുമായുള്ള തർക്കത്താലുമാണ് അനിശ്ചിതത്വത്തിലായത്. രാഷ്ട്രീയ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന വിജയ്‌യുടെ അവസാനത്തെ ചിത്രമാണ് ‘ജനനായകൻ’. 500 കോടിയോളം രൂപ ചിലവിട്ടാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള 5000ത്തോളം സ്ക്രീനുകളിൽ ചിത്രം റിലീസ് ചെയ്യാനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നത്. പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സെൻസർഷിപ്പ് വൈകലും ഒടിടി കരാർ റദ്ദാക്കിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടതും ജന നായകന്‍റെ റിലീസിൽ വീണ്ടും അനിശ്ചിതതവമാണ് ഉണ്ടാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.