രാജമാണിക്യം ചോദിച്ചപ്പോൾ ‘അമരം’ കിട്ടി; മമ്മൂട്ടി ആരാധകർ നിരാശയിലാണ്

തിയേറ്ററില്‍ ആസ്വദിക്കാന്‍ കഴിയാതെപോയ സിനിമകളെല്ലാം സാങ്കേതികവിദ്യയുടെ സഹായത്തോടെ റീ റിലീസ് ചെയ്യുന്ന കാലമാണിത്. ഹോളിവുഡും ബോളിവുഡും കോളിവുഡും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തുടര്‍ന്നുപോകുന്ന ശീലം കുറച്ചുകാലം മുമ്പാണ് മലയാളത്തിലും സജീവമായത്. മോഹന്‍ലാലിന്‍റെ രാവണപ്രഭുവാണ് ഒടുവിൽ ഇറങ്ങിയത്. സ്ഫടികം, ദേവദൂതന്‍, മണിച്ചിത്രത്താഴ്, ഛോട്ടാ മുംബൈ തുടങ്ങിയ സിനിമകളെല്ലാം റീ റിലീസില്‍ തരംഗം സൃഷ്ടിച്ചു. മോഹൻലാൽ ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

റീ റിലീസ് ട്രെന്‍ഡ് പിന്തുടര്‍ന്ന് മമ്മൂട്ടിയുടെ ചില സിനിമകള്‍ റീ റിലീസ് ചെയ്‌തെങ്കിലും മോഹന്‍ലാല്‍ ഉണ്ടാക്കിയ ഓളം സൃഷ്ടിക്കാന്‍ ഇതില്‍ ഒരു സിനിമക്കും കഴിഞ്ഞില്ല. റിപ്പീറ്റ് വാല്യുവുള്ള എന്റര്‍ടൈനറുകള്‍ റീ റിലീസ് ചെയ്യണമെന്നാണ് മമ്മൂട്ടിയുടെ ആരാധകര്‍ ആവശ്യപ്പെടുന്നത്. രാജമാണിക്യം, ധ്രുവം, ബിഗ് ബി, മായാവി തുടങ്ങിയ സിനിമകളെല്ലാം റീ റിലീസ് ചെയ്യണമെന്നും അഭിപ്രായങ്ങളുണ്ട്. മമ്മൂട്ടിയുടെ വല്ല്യേട്ടനും പാലേരി മാണിക്യത്തിനും ഒരു വടക്കൻ വീരഗാഥക്കും തിയറ്ററിൽ ഓളം സൃഷ്ടിക്കാനായില്ല. പാലേരി മാണിക്യം, ആവനാഴി എന്നീ സിനിമകള്‍ റീ റിലീസില്‍ വമ്പന്‍ പരാജയമാണ് നേരിട്ടത്. വല്യേട്ടന്‍, ഒരു വടക്കന്‍ വീരഗാഥ എന്നീ ചിത്രങ്ങള്‍ പ്രതീക്ഷക്കൊത്ത് കളക്ഷന്‍ നേടിയതുമില്ല.

എന്നാല്‍ മമ്മൂട്ടിയുടെ അടുത്ത ചിത്രം റി റിലീസിന് ഒരുങ്ങുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മമ്മൂട്ടി-ഭരതന്‍ കൂട്ടുകെട്ടിലൊരുങ്ങിയ അമരമാണ് വീണ്ടും ബിഗ് സ്‌ക്രീനിലേക്കെത്തുന്നത്. ഇന്ത്യയൊഴികെ മറ്റെല്ലായിടത്തും ചിത്രം വീണ്ടും പ്രദര്‍ശനത്തിനെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുകയാണ്. മലയാളത്തിലെ എവർഗ്രീൻ ക്ലാസിക് ചിത്രമായി കണക്കാക്കപ്പെടുന്ന സിനിമയിലെ മമ്മൂട്ടിയുടെ പ്രകടനം ഏറെ ചർച്ചയായിരുന്നു. 34 വർഷത്തിന് ശേഷം അമരം വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്നത്.

4K ഡോൾബി അറ്റ്മോസിലാണ് സിനിമ റീ റിലീസിന് ഒരുങ്ങുന്നത്. ഓസ്ട്രേലിയ ആസ്ഥാനമായുള്ള ചലച്ചിത്ര വിതരണ കമ്പനിയായ സൈബർ സിസ്റ്റംസ് ഓസ്ട്രേലിയ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 1991 ഫെബ്രുവരി ഒന്നിനായിരുന്നു അമരത്തിന്റെ റിലീസ്.മത്സ്യബന്ധന തൊഴിലാളികളുടെ ജീവിതപശ്ചാത്തലത്തില്‍ ഇമോഷണല്‍ ഡ്രാമയായി എത്തിയ അമരം തിയേറ്ററില്‍ വലിയ വിജയമായിരുന്നു. 200 ദിവസത്തോളമാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശനം നടത്തിയത്. മദ്രാസിലെ തിയേറ്ററുകളിലും 50 ദിവസത്തോളം അമരം നിറഞ്ഞ സദസുകളെ നേടി.

മധു അമ്പാട്ട്, ജോണ്‍സണ്‍, രവീന്ദ്രന്‍, വി.ടി. വിജയന്‍, ബി.ലെനിന്‍ തുടങ്ങി മലയാളത്തിലെ എക്കാലത്തെയും പ്രതിഭാധനരായ പിന്നണിപ്രവര്‍ത്തകര്‍ അണിനിരന്ന ചിത്രം കൂടിയായിരുന്നു അമരം. സിനിമയിലെ ഗാനങ്ങളെല്ലാം എവര്‍ഗ്രീന്‍ സോങ്ങ്‌സായി ഇന്നും തുടരുകയാണ്. റീ റിലീസ് ചിത്രം ഒരുവിഭാഗം ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്. രാജമാണിക്യം പോലൊരു കൊമേഴ്‌സ്യല്‍ എന്റര്‍ടൈനറിന് പകരം ഇമോഷണല്‍ ഡ്രാമ ലഭിച്ചതിന്റെ നിരാശയിലാണ് പലരും. മുമ്പത്തെ റീ റിലീസുകളില്‍ ഒന്നുപോലും ശ്രദ്ധിക്കപ്പെടാത്തതും നിരാശയുടെ ആഴം കൂട്ടി. അമരം നല്ല സിനിമയാണെങ്കിലും റീ റിലീസ് വേണ്ട എന്നാണ് ചിലരുടെ കമന്റ്. സിനിമയുടെ റീ റിലീസ് ഡേറ്റ് പുറത്തുവന്നിട്ടില്ല.

Tags:    
News Summary - 'Amaram' set for re-release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.