അമൽ നീരദ് 

‘ബാച്ചിലർ പാർട്ടി’ക്ക് 14 വർഷത്തിന് ശേഷം രണ്ടാം ഭാഗം; വൻ താരനിരയുമായി അമൽ നീരദ് വീണ്ടും

മലയാളത്തിലെ സ്റ്റൈലിഷ് സിനിമകളുടെ സംവിധായകൻ അമൽ നീരദിന്‍റെ ഏറ്റവും പുതിയ ചിത്രം ‘ബാച്ചിലർ പാർട്ടി ദ്യു' ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2012ൽ പുറത്തിറങ്ങി തരംഗമായി മാറിയ സ്റ്റൈലിഷ് ആക്ഷൻ ചിത്രം 'ബാച്ച്‌ലർ പാർട്ടി'യുടെ രണ്ടാം ഭാഗമായാണ് ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത് എന്നതിനാൽ തന്നെ ഏറെ പ്രതീക്ഷയാണ് പ്രേക്ഷകർക്കുള്ളത്. ദ്യു (D'EUX) എന്നത് ഫ്രഞ്ച് ഭാഷയിലുള്ള വാക്കാണ്. ഫ്രഞ്ചിൽ D'EUX എന്നാൽ രണ്ട് എന്നും ‘അവരുടെ’ അല്ലെങ്കിൽ 'അവരെ കുറിച്ച്' എന്നുമാണ് അർത്ഥമാക്കുന്നത്.

യങ് ജനറേഷൻ താരങ്ങളെയും മലയാളത്തിലെ മുൻനിര അഭിനേതാക്കളെയും അണിനിരത്തിക്കൊണ്ടാണ് അമൽ നീരദ് ഇത്തവണ വരുന്നത്. നസ്‌ലൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാർ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജീഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്‍റർടെയ്ൻമെന്‍റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകൾ ചേർന്നാണ് സിനിമ നിർമിക്കുന്നത്.

അമൽ നീരദിന്റെ പതിവ് ശൈലിയിലുള്ള ഹൈ-സ്റ്റൈലിഷ് ആക്ഷൻ സീക്വൻസുകൾ തന്നെയാകും ഇതിന്റെയും ആകർഷണം. ആദ്യ ഭാഗത്തിൽ രാഹുൽ രാജ് ഒരുക്കിയ ഗാനങ്ങൾ തരംഗമായിരുന്നു. എന്നാൽ ഇത്തവണ ഭ്രമയുഗത്തിലൂടെയും മറ്റും ശ്രദ്ധേയനായ ക്രിസ്റ്റോ സേവ്യർ അമൽ നീരദിന്റെ ഈ 'സ്റ്റൈലിഷ് വേൾഡിന്' എങ്ങനെ സംഗീതം നൽകും എന്നത് സിനിമാ പ്രേമികൾ ആകാംക്ഷയോടെയാണ് നോക്കുന്നത്.

ഉണ്ണി ആർ, സന്തോഷ് ഏച്ചിക്കാനം എന്നിവർ ചേർന്ന് രചന നിർവ്വഹിച്ച 'ബാച്ചിലർ പാർട്ടി' ഒരു സ്റ്റൈലിഷ് ബ്ലാക്ക് കോമഡി ആക്ഷൻ ചിത്രമായിരുന്നു. ആസിഫ് അലി, ഇന്ദ്രജിത്ത്, റഹ്മാൻ, വിനായകൻ, കലാഭവൻ മണി തുടങ്ങിയ വമ്പൻ താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്. 'സിൻ സിറ്റി' എന്ന ഗ്രാഫിക് നോവലിന്റെ ശൈലിയിൽ ഒരുക്കിയ ചിത്രം അക്കാലത്ത് വലിയ ചർച്ചയായിരുന്നു. 

ഛായാഗ്രഹണം: അപ്പു പ്രഭാകർ, എ‍ഡിറ്റർ: വിവേക് ഹർഷൻ, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണം: ഉണ്ണി ആർ, സൗണ്ട് ഡിസൈൻ: തപസ് നായക്, പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൽ, ഗാനരചന: റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ. പിആർഒ: ആതിര ദിൽജിത്ത്.

Tags:    
News Summary - Amal Neerad Announces Bachelor Party Dyu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.