മറാഠി ചിത്രം 'ഗൊന്ധൽ' ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാർ എൻട്രി; പരിഗണിച്ചത് മലയാളത്തിലെ ബാലനടക്കം 33 ചിത്രങ്ങൾ
ന്യൂഡൽഹി 99-ാമത് ഓസ്‌കാർ അവാർഡിലെ മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാഠി ചിത്രം 'ഗൊന്ധൽ' തിരഞ്ഞെടുക്കപ്പെട്ടു. വാണിജ്യവിജയം നേടിയ 'ധുരന്ധർ' ഉൾപ്പെടെയുള്ള പ്രമുഖ ചിത്രങ്ങളെ പിന്തള്ളിയാണ് സന്തോഷ് ദവകർ സംവിധാനം ചെയ്ത 'ഗൊന്ധൽ' ഈ നേട്ടം കൈവരിച്ചത്.
ഓസ്‌കാർ മത്സരത്തിനായി ആകെ 33 സിനിമകളാണ് പരിഗണനയിലുണ്ടായിരുന്നത്. ഇതിൽ മലയാളത്തിൽനിന്ന് ചിദംബരത്തിന്റെ സംവിധാനത്തിലുള്ള 'ബാലൻ: ദ ബോയ്' എന്ന ചിത്രവും ഉൾപ്പെട്ടിരുന്നു. അന്തിമഘട്ടത്തിൽ പരിഗണിക്കപ്പെട്ട 'അംഗ്', 'ഇക്കിസ്' എന്നീ സിനിമകളെ മറികടന്നാണ് 'ഗൊന്ധൽ' ഔദ്യോഗിക എൻട്രിയായത്. ആകെ നാല് മറാഠി ചിത്രങ്ങളാണ് മത്സരപ്പട്ടികയിലുണ്ടായിരുന്നത്.
ഹിന്ദിയിൽനിന്ന് 'മെയിൻ വാപസ് ആവൂംഗ', 'ബോർഡർ 2', 'ധുരന്ധർ' (ഒന്നും രണ്ടും ഭാഗങ്ങൾ) എന്നിവയുൾപ്പെടെ 14 ചിത്രങ്ങൾ പട്ടികയിലുണ്ടായിരുന്നു. 'ഡഗ് ഡഗ്', 'ഹഖ്', 'ഭമർഡോ', '120 ബഹാദൂർ', 'സിങ് ഗീതം', 'തേരാ മേരാ നാഥാ', 'ലഡൂ', 'ഓ മൈ ഡോഗ്', 'ബാലൻ ദി ബോയ്', 'ദേവൂൾ ബാൻഡ് 2', 'തിഗി', 'പെദ്ധി', 'ഇരുമുടി', 'ഡോറോത്തി', 'ഖൂന്താ', 'ഗാന്ധി ടോക്‌സ്', 'ബൈസൺ കാളമാടൻ', 'ഷെയ്പ്പ് ഓഫ് മോമോ', 'ഗവർണർ', '2020 ഡൽഹി', 'കമാൻഡോവിൻ ലവ് സ്റ്റോറി', 'പ്രവാസ്', 'മൻ ആതാലെ മനാതലേ', 'ഒബ്‌സസ്സ്', 'എഗ്വ', 'ഹനുമാൻ അംശ്' എന്നിവയാണ് മറ്റ് ചിത്രങ്ങൾ.
ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് വെള്ളിയാഴ്ച പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ വർഷത്തെ ഗോവാ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ രജതമയൂരം പുരസ്‌കാരം നേടിയ സംവിധായകനാണ് സന്തോഷ് ദവകർ. പി. ശേഷാദ്രി, വിജയ് പട്കർ, ഹിതു കനോഡിയ, ശാന്തി കുമാർ, സന്ദീപ് പരാശർ, സഞ്ജയ് പാട്ടീൽ, സാബു ജോസഫ്, അനിൽ തോമസ്, വിവേക് വസ്വാനി, ബിജോൺ ദാസ്ഗുപ്ത, ഹാസൻ, വാസൻ, തനിഷ്ഠ ചാറ്റർജി എന്നിവരടങ്ങിയ ജൂറിയാണ് ചിത്രം തെരഞ്ഞെടുത്തത്.
കഴിഞ്ഞ വർഷം നീരജ് ഘയ്വാൻ സംവിധാനം ചെയ്ത 'ഹോംബൗണ്ട്' ആയിരുന്നു ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി. ഇഷാൻ ഖട്ടർ, വിശാൽ ജെത്വ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ആ ചിത്രത്തിന് ഓസ്‌കാറിന്റെ ലോങ് ലിസ്റ്റിൽ ഇടംപിടിക്കാൻ കഴിഞ്ഞിരുന്നില്ല. 99-ാമത് ഓസ്‌കാർ പുരസ്‌കാര ചടങ്ങ് 2027 മാർച്ച് 14-ന് ലോസ് ആഞ്ചലസിലെ ഡോൾബി തിയേറ്ററിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.