28 ദിവസം, 314 കോടി! ബോക്സ് ഓഫീസിൽ ചരിത്രക്കുതിപ്പുമായി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'
ഗിരീഷ് എ.ഡി - നിവിൻ പോളി കൂട്ടുകെട്ടിലൊരുങ്ങിയ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ച് ജൈത്രയാത്ര തുടരുന്നു. റിലീസ് ചെയ്ത് ഒരു മാസം (28 ദിവസങ്ങൾ) പിന്നിടുമ്പോഴും കേരളത്തിലെ 266 കേന്ദ്രങ്ങളിൽ നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദർശനം തുടരുന്നത്. ആഗോളതലത്തിൽ 300 കോടി ക്ലബ്ബിൽ ഇടംനേടിയ ചിത്രം, മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ പണംവാരിപ്പടം എന്ന റെക്കോർഡും ഇതിനകം സ്വന്തമാക്കിക്കഴിഞ്ഞു. റിലീസ് ചെയ്ത് 28 ദിവസങ്ങൾ (സെപ്റ്റംബർ 18) പിന്നിടുമ്പോൾ ആഗോളതലത്തിൽ 313.92 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. ഇതോടെ മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ ഇൻഡസ്ട്രി ഹിറ്റ് എന്ന റെക്കോർഡും ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു.
നിവിൻ പോളിക്കൊപ്പം മമിത ബൈജു നായികയായി എത്തുന്ന ഈ ബ്ലോക്ക്ബസ്റ്റർ ചിത്രം ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്‌കരൻ എന്നിവർ ചേർന്ന് ഭാവന സ്റ്റുഡിയോസിന്റെ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, ശ്യാം മോഹൻ, റോഷൻ ഷാനവാസ്, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. എല്ലാവർക്കും മികച്ച പ്രകടനമാണ് കാഴ്ചവെക്കാനായത്.
കേരളത്തിന് പുറമെ തമിഴ്നാട്, ആന്ധ്ര-തെലങ്കാന സംസ്ഥാനങ്ങളിലും ജി.സി.സി രാജ്യങ്ങളിലും ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. സിനിമയുടെ ബോക്സ് ഓഫീസ് കുതിപ്പ് നിലനിർത്തുന്നതിനായി അണിയറപ്രവർത്തകർ പുറത്തിറക്കിയ ഷോർട്ട് ഫിലിം ഉൾപ്പെടെയുള്ള നൂതന പ്രൊമോഷൻ തന്ത്രങ്ങളും വലിയ രീതിയിൽ വാർത്താപ്രാധാന്യം നേടിയിരുന്നു.
വിഷ്ണു വിജയിന്റെ മികച്ച സംഗീതവും അജ്മൽ സാബുവിന്റെ ദൃശ്യമിഴിവുള്ള ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗീസിന്റെ എഡിറ്റിങ്ങും സിനിമയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകർ ചിത്രം വീണ്ടും കാണാൻ തിയേറ്ററുകളിലേക്ക് എത്തുന്നതാണ് അഞ്ചാം വാരത്തിലും സിനിമയുടെ ഹൗസ്ഫുൾ ഷോകൾക്ക് പിന്നിലെ പ്രധാന കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.