റാച്ചി∙ പാകിസ്താനി നടി അലി അസ്ഗർ മരിച്ചത് ഒൻപത് മാസങ്ങൾക്ക് മുൻപെന്ന് നിഗമനം. മൃതദേഹം പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടർ നൽകിയ മൊഴിയിലാണ് മൃതദേഹത്തിന് ഒൻപത് മാസത്തെ പഴക്കമുണ്ടെന്ന വിവരമുളളത്. കഴിഞ്ഞയാഴ്ചയാണ് ഇവരുടെ താമസസ്ഥലത്തുനിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. മൃതദേഹം അഴുകി ജീർണിച്ച അവസ്ഥയിലായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം നടത്തിയ കറാച്ചി പൊലീസ് സർജൻ ഡോ. സുമയ്യ സയീദ് പറഞ്ഞു.
2024 ഒക്ടോബറിലാകാം ഹുമൈറ മരിച്ചിട്ടുണ്ടാകുക എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. അവരുടെ ശരീരം അഴുകിയ നിലയിൽ നിന്ന് അവർ മരിച്ചിട്ട് മാസങ്ങളോളം കഴിഞ്ഞിരുന്നുവെന്ന് സൂചിപ്പിക്കുന്നു. വാടക നൽകാത്തതിനെ തുടർന്ന് വീട്ടുടമസ്ഥൻ നൽകിയ പരാതിയെ തുടർന്നാണ് അവരെ പൊലീസ് അന്വേഷിച്ചെത്തിയത്.
നടിയുടെ കോൾ റെക്കോർഡുകൾ പ്രകാരം അവസാനമായി അവർ ഫോൺ ഉപയോഗിച്ചത് 2024 ഒക്ടോബറിലാണ്. സെപ്റ്റംബറിലോ ഒക്ടോബറിലോ ഹുമൈറയെ കണ്ടതായി അയൽവാസികൾ മൊഴി നൽകിയിട്ടുമുണ്ട്.
ബിൽ അടക്കാത്തതിനെ തുടർന്ന് 2024 ഒക്ടോബറിൽ ഇവരുടെ അപ്പാർട്ട്മെന്റിലെ വൈദ്യുതി വിച്ഛേദിച്ചിരുന്നു. വീട്ടിൽ നിന്നും ഒരു മെഴുകുതിരി പോലും കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. വീട്ടിലുണ്ടായിരുന്ന ഭക്ഷ്യവസ്തുക്കളുടെ ഉപയോഗ കാലാവധി മാസങ്ങൾക്കു മുമ്പ് അവസാനിച്ചിരുന്നു. ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്ന ജാറുകളിൽ തുരുമ്പുണ്ടായിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
അപ്പാർട്ട്മെന്‍റിൽ വെള്ളം ഉണ്ടായിരുന്നില്ലെന്നും പൈപ്പുകൾ തുരുമ്പു പിടിച്ച നിലയിലായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
അപ്പാർട്ട്മെന്റിൽ നടി താമസിച്ചിരുന്ന നിലയിൽ മറ്റാരും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ദുർഗന്ധം ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഫെബ്രുവരിയിൽ താമസക്കാർ എത്തിയപ്പഴേക്കും ദുർഗന്ധം അവസാനിച്ചിട്ടുണ്ടാകാമെന്നും പൊലീസ് പറഞ്ഞു. അപ്പാർട്ട്മെന്റിലെ ഒരു ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്നിട്ട നിലയിലായിരുന്നു.
കഴിഞ്ഞ ദിവസമാണ് ഹുമൈറ അസ്ഗറിനെ (35) കറാച്ചിയിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എത്തിഹാദ് കൊമേഴ്‌സ്യല്‍ ഏരിയയിലെ ഫേസ് 6ലെ അപ്പാര്‍ട്ട്‌മെന്റിലാണ് അഴുകിത്തുടങ്ങിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ഏഴ് വർഷത്തോളമായി ഈ അപ്പാർട്ട്മെന്റിൽ ഒറ്റക്കാണ് നടി താമസിച്ചിരുന്നത്.
സ്ഥലത്തെത്തിയ പൊലീസ് വാതില്‍ തകര്‍ത്ത് അകത്ത് കയറിയതോടെയാണ് അസ്ഗറിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ നടപടികള്‍ക്കായി മൃതദേഹം ജിന്ന പോസ്റ്റ്ഗ്രാജ്വേറ്റ് മെഡിക്കല്‍ സെന്ററിലേക്ക് മാറ്റിയിരുന്നു. പാകിസ്താനിലെ റിയാലിറ്റി ഷോയായ തമാഷ ഘറിലും ജലൈബീ എന്ന ചിത്രത്തിലും അഭിനയിച്ചതിലൂടെയാണ് ഹുമൈറ കൂടുതൽ പ്രശസ്തയായത്. ബിഗ് ബ്രദറിനും ബിഗ് ബോസിനും സമാനമായ ഒരു ഷോയാണ് തമാഷ ഘർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.