1980ലാണ് ഇന്ത്യൻ സിനിമയുടെ ഡ്രീംഗേൾ ഹേമമാലിനി ഇതിഹാസതാരം ധർമേന്ദ്രയെ വിവാഹം കഴിച്ചത്. ഹേമമാലിനി വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയ ഘട്ടമായിരുന്നു അത്. അതുകൊണ്ടുതന്നെ ആ സമയത്ത് ഹേമമാലിനിക്ക് ബി-ഗ്രേഡ് സിനിമകൾ ചെയ്യേണ്ടി വന്നു. റാം കമൽ മുഖർജി എഴുതിയ 'ഹേമമാലിനി: ബിയോണ്ട് ദി ഡ്രീം ഗേൾ' എന്ന പുസ്തകത്തിൽ ഈ സംഭവത്തെക്കുറിച്ച് വിശദമായി പറയുന്നുണ്ട്.
അച്ഛന്റെ മരണശേഷം മാത്രമാണ് ഹേമമാലിനിക്ക് തങ്ങളുടെ സാമ്പത്തിക ബാധ്യത മനസ്സിലാകുന്നത്. ഒരു അഭിനേത്രി എന്ന നിലയിൽ, പണം സമ്പാദിക്കാനുള്ള ഏറ്റവും എളുപ്പമാർഗം കഴിയുന്നത്ര സിനിമകൾ ചെയ്യുക എന്നതായിരുന്നു. ഇത് അവരെ ധാരാളം ബി-ഗ്രേഡ് സിനിമകളിൽ അഭിനയിക്കുന്നതിലേക്ക് അവരെ നയിച്ചു. 'എന്റെ ജീവിതത്തിലെ ഏറ്റവും മോശം ഘട്ടമായിരുന്നു അത്. ഏകദേശം പത്ത് വർഷത്തോളം അത് നീണ്ടുനിന്നു. എനിക്ക് എന്റെ കടങ്ങൾ വീട്ടേണ്ടി വന്നു. സിനിമകൾ ഒഴികെ എനിക്ക് ഒന്നുമില്ലായിരുന്നു. നൃത്ത പരിപാടികൾ എന്നെ മുന്നോട്ട് നയിച്ചു. പക്ഷേ പണത്തിന്റെ ഭൂരിഭാഗവും സിനിമകളിൽ നിന്നാണ്' -ഹേമമാലിനി ഒരിക്കൽ പറഞ്ഞു.
1980കളിൽ, ഇളയ സഹോദരി അഹാന ജനിച്ചതിനുശേഷമാണ് ഹേമമാലിനിയുടെ ബാധ്യതകളെക്കുറിച്ച് അറിയുന്നതെന്ന് മകൾ ഇഷ ഡിയോൾ പറയുന്നു. 'അമ്മ ധാരാളം ഷൂട്ടിങ് തുടങ്ങിയിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. അവർ വീട്ടിലുണ്ടാകാറില്ല. പിന്നീട്, ദുർഗ, അഞ്ജാം, സീതാപൂർ കി ഗീത, ജമൈ രാജ തുടങ്ങിയ ചില ചിത്രങ്ങൾ കണ്ടപ്പോൾ, എന്തുകൊണ്ടാണ് ഈ സിനിമകൾ ചെയ്യുന്നതെന്ന് ഞാൻ അവരോട് ചോദിച്ചത്. അപ്പോഴാണ് കടത്തെക്കുറിച്ച് എന്നോട് പറഞ്ഞത്' -ഇഷ ഡിയോൾ പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട പ്രണയങ്ങളിൽ ഒന്നായിരുന്നു ധർമേന്ദ്രയുടെയും ഹേമമാലിനിയുടെതും. തും ഹസീൻ മേൻ ജവാൻ, സീത ഔർ ഗീത, ഷോലെ, ജുഗ്നു, ഡ്രീം ഗേൾ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. 1970ൽ തും ഹസീൻ മേൻ ജവാൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ധർമേന്ദ്രയും ഹേമമാലിനിയും കണ്ടുമുട്ടിയത്. അപ്പോഴേക്കും ധർമേന്ദ്ര വിവാഹിതനും നാല് കുട്ടികളുടെ പിതാവുമായിരുന്നു.
എന്നാൽ, അതൊന്നും ധർമേന്ദ്ര ഹേമമാലിനിയെ വിവാഹം കഴിക്കുന്നതിൽ നിന്ന് തടഞ്ഞില്ല. 1980ൽ ദമ്പതികൾ ഇസ്ലാം മതം സ്വീകരിച്ച് വിവാഹം കഴിച്ചതായി റിപ്പോർട്ടുണ്ട്. അക്കാലത്തെ സിനിമ മാസികകൾ ഈ അവകാശവാദം നിരസിച്ചു. പിന്നീട്, ധർമേന്ദ്രയും ഒരു അഭിമുഖത്തിൽ ഇത് നിഷേധിച്ചു. ഒരു പരമ്പരാഗത അയ്യങ്കാർ ചടങ്ങിൽ അവർ ഒടുവിൽ വിവാഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.