കൊച്ചി: പ്രധാനമന്ത്രി മോദിയുടെ ഭരണത്തെയും ആഗോള ഇടപെടലുകളെയും പ്രകീർത്തിച്ച് സിനിമാ താരം ടിനി ടോം. പ്രധാനമന്ത്രിയുടെ നയതന്ത്രമായ ഇടപെടലുകൾ വിദേശത്ത് കഴിയുന്ന നമ്മുടെ ഇന്ത്യൻ ജനതയുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമായിട്ടുണ്ടെന്നും അക്കാര്യത്തിൽ മോദി നമുക്ക് അഭിമാനമാണെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു. ഗാലറി വിഷൻ മീഡിയ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെ പ്രതികരിക്കുകയായിരുന്നു ടിനി ടോം.
ഭരണാധികാരി എന്ന നിലയിൽ മോദിയോട് വലിയ ഇഷ്ടമാണെന്ന് വ്യക്തമാക്കിയ താരം, വിദേശ സന്ദർശനവേളകളിൽ പ്രവാസി മലയാളികളുമായി നടത്തിയ സംഭാഷണങ്ങളിൽനിന്നാണ് പ്രധാനമന്ത്രിയുടെ ഇടപെടലുകൾ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ സാധിച്ചതെന്ന് താരം ചൂണ്ടിക്കാട്ടി. അതേസമയം, താനൊരു കോൺഗ്രസ് കുടുംബ പശ്ചാത്തലത്തിൽനിന്നുള്ള ആളായതിനാൽ വ്യക്തിപരമായി രാഹുൽ ഗാന്ധിയെ പിന്തുടരുന്നയാളാണെന്നും ടിനി കൂട്ടിച്ചേർത്തു.
ഒരു പാർട്ടി ചെയ്യുന്നത് മാത്രമാണ് ശരിയെന്ന് വിശ്വസിക്കുന്നത് അന്ധവിശ്വാസമാണെന്നും നടൻ വ്യക്തമാക്കി. രാഷ്ട്രീയത്തിന് അതീതമായി എല്ലാ പാർട്ടികളിലും തനിക്ക് സുഹൃത്തുക്കളുണ്ടെന്നും വ്യക്തമാക്കി. ഡി.വൈ.എഫ്.ഐ നടത്തുന്ന 'പൊതിച്ചോറ്' വിതരണത്തെ പ്രത്യേകം പ്രശംസിച്ച അദ്ദേഹം, തന്റെ നിർദേശപ്രകാരം അമൃത ആശുപത്രിയിലെ ഒരു രോഗിക്ക് തുടർച്ചയായി 100 ദിവസംഡി.വൈ.എഫ്.ഐ പ്രവർത്തകർ ഭക്ഷണം എത്തിച്ചുനൽകിയ അനുഭവവും പങ്കുവെച്ചു.
അടുത്തിടെ നടി അൻസിബ ഹസനുമായുള്ള വിഷയത്തിൽ വിവാദത്തിലായിരുന്നു നടൻ. ജി. മാർത്താണ്ഡൻ സംവിധാനം നിർവഹിക്കുന്ന 'ഓട്ടം തുള്ളൽ' ആണ് പുറത്തിറങ്ങാനിരിക്കുന്ന ടിനി ടോമിന്റെ പുതിയ ചിത്രം. ബിനു ശശിറാം തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, വിജയരാഘവൻ, കലാഭവൻ ഷാജോൺ, ഹരിശ്രീ അശോകൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.