സിനിമ താരങ്ങൾക്ക് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ചുള്ള ചർച്ചകൾ കാലങ്ങൾക്ക് മുമ്പുതന്നെ ആരംഭിച്ചതാണ്. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബോളിവുഡിൽ താരങ്ങൾ വാങ്ങുന്ന പ്രതിഫലത്തെകുറിചച്ചുള്ള ചർച്ച വീണ്ടും ഉയർന്നു വന്നിരുന്നു. അഭിനേതാക്കളുടെ പ്രശസ്തി വർദ്ധിക്കുന്നതനുസരിച്ച് അവർക്ക് നൽകേണ്ട തുകയുടെ അളവും കൂടുന്നതായി നിർമാതാക്കൾ പറയുന്നു. എന്നാൽ ഇന്ത്യൻ സിനിമയിൽ ആദ്യമായി ഒരു താരത്തിന് ഒരു കോടി രൂപ പ്രതിഫലം നൽകിയത് താനാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിർമാതാവ് കെ.സി.ബൊക്കാഡിയ.
ഇന്ത്യൻ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചനാണ് ആദ്യമായി ഒരു കോടി പ്രതിഫലം വാങ്ങിയ താരമെന്ന് ബൊക്കാഡിയ പറയുന്നു. ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'അദ്ദേഹം 70 ലക്ഷം രൂപ യാണ് സാധാരണ പ്രതിഫലം വാങ്ങാറ്. എനിക്കത് അറിയാമായിരുന്നു, പക്ഷേ പിന്നീട് അദ്ദേഹം 80 ലക്ഷം രൂപ ചോദിച്ചു. ഞാൻ അദ്ദേഹത്തോട് പറഞ്ഞു, നിങ്ങൾ ഞങ്ങളുടെ നായകനായിരിക്കുമ്പോൾ എന്തിനാണ് 80 ലക്ഷം ചോദിക്കുന്നത്? അമിതാഭ് ബച്ചന് ഒരു കോടി രൂപ പ്രതിഫലം നൽകണം എന്ന് ഞാൻ പറഞ്ഞു.' ആ സിനിമക്ക് ശേഷം ഇരുവരും തമ്മിലുള്ള സൗഹൃദം വളർന്നു. പിന്നീട് 80 അല്ല 70 ലക്ഷം മാത്രമെ അദ്ദേഹം പ്രതിഫലം വാങ്ങിയുള്ളൂ എന്നും നിർമാതാവ് പറയുന്നു.
അതേ സംഭാഷണത്തിൽ ഇന്ന് സിനിമ മേഖല എത്രമാത്രം മാറിയിരിക്കുന്നുവെന്നും, പ്രത്യേകിച്ച് നിർമാതാക്കളുടെ മേലുള്ള വർദ്ധിച്ചു വരുന്ന ഭാരത്തെക്കുറിച്ചും കെ.സി. ബൊക്കാഡിയ വിശദീകരിച്ചു. 'ഇന്ന് നാല് മുതൽ ആറ് വരെ വാനിറ്റി വാനുകൾ സെറ്റിൽ എത്തുകയും അഭിനേതാക്കൾ 50 മുതൽ 100 കോടി രൂപ വരെ ഈടാക്കുകയും ചെയ്യുന്ന ഒരു അന്തരീക്ഷമാണ് നിലവിലുള്ളത്. അതേസമയം മേക്കപ്പ് ആർട്ടിസ്റ്റുകളുടെയും വാനിറ്റി വാനുകളുടെയും ചെലവ് നിർമാതാക്കൾ വഹിക്കണം. എന്നാൽ ഈ ചെലവുകൾക്കായി മിസ്റ്റർ ബച്ചൻ ഒരു രൂപ പോലും വാങ്ങിയിട്ടില്ല' അദ്ദേഹം പറഞ്ഞു.
പുതിയ അഭിനേതാക്കളോടായി അദ്ദേഹം ഉപദേശിച്ചു, 'നിങ്ങൾ നിങ്ങളുടെ സിനിമകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം, നല്ല രംഗങ്ങൾ നൽകണം, ആളുകളെ കാണണം, അവരെ മനസ്സിലാക്കാൻ ശ്രമിക്കണം. നിങ്ങൾ ഇന്ത്യക്കുവേണ്ടിയാണ് സിനിമകൾ നിർമിക്കുന്നത്, പക്ഷേ അതിൽ നിങ്ങൾ ഹോളിവുഡിനെ പകർത്തുകയാണെങ്കിൽ എന്താണ് അർത്ഥം? ഇപ്പോൾ പോലും ധുരന്ധർ പോലുള്ള ഒരു സിനിമ റിലീസ് ചെയ്യുമ്പോൾ എനിക്ക് അത് കാണാൻ കഴിയില്ലെന്ന് എന്റെ ഭാര്യ എന്നോട് പറഞ്ഞു. എന്റെ അഭിരുചി നശിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, അതിനാൽ ഞാൻ അത് കാണാൻ പോലും ആഗ്രഹിക്കുന്നില്ല' അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.