കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിനന്ദനങ്ങളുമായി സിനിമാലോകം. മമ്മൂട്ടിയും മോഹൻലാലും തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് സതീശന് ആശംസകൾ നേർന്നത്. നിയുക്ത മുഖ്യമന്ത്രിയുടെ ചിത്രം പങ്കുവെച്ച് ലളിതമായ ഒരു വരിയിലാണ് മമ്മൂട്ടി തന്റെ ആശംസ കുറിച്ചത്. മലയാള സിനിമയിലെ പ്രമുഖ താരങ്ങളും മറ്റ് സിനിമാ പ്രവർത്തകരും പുതിയ മുഖ്യമന്ത്രിക്ക് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.
വി.ഡി. സതീശൻ പുസ്തകവുമായിരിക്കുന്ന ചിത്ര പങ്കുവെച്ചുകൊണ്ടാണ് മമ്മൂട്ടി ആശംസകൾ അറിയിച്ചത്. 'കേരളത്തിന്റെ 13-ാം മുഖ്യമന്ത്രിയായി നിയോഗിക്കപ്പെട്ട വി.ഡി. സതീശന് ഹൃദയംനിറഞ്ഞ ആശംസകൾ', എന്നായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്. നിയുക്തമുഖ്യമന്ത്രിയെ ആൾക്കൂട്ടം തോളിലേറ്റിക്കൊണ്ടുപോവുന്ന ചിത്രം പങ്കുവെച്ചായിരുന്നു മോഹൻലാലിന്റെ ആശംസ.
'നിയുക്ത കേരള മുഖ്യമന്ത്രി വി.ഡി. സതീശന് സ്‌നേഹം നിറഞ്ഞ ആശംസകൾ. വികസനത്തിന്റെ പുതിയ പാതയിലേക്ക് നാടിനെ നയിക്കാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിന് സാധിക്കട്ടെ' മോഹൻലാൽ കുറിച്ചു.
‘ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ ടീം യു.ഡി.എഫ്’- എന്നാണ് പാലക്കാട് എം.എൽ.എയും നടനുമായ രമേഷ് പിഷാരടി സോഷ്യൽ മീഡിയിയൽ കുറിച്ചത്. വി ഡി സതീശന്റെ ഫോട്ടോക്ക് ഒപ്പമായിരുന്നു രമേഷ് പിഷാരടി അഭിനന്ദനം അറിയിച്ചത്.
‘ഐക്യത്തിലൂടെയും, പ്രതിരോധശേഷിയിലൂടെയും, പുരോഗതിയിലൂടെയും കേരളം എപ്പോഴും ഉയർന്നുനിന്നിട്ടുണ്ട്. ഈ പുതിയ തുടക്കം ലോകമെമ്പാടുമുള്ള ഓരോ മലയാളിക്കും പ്രതീക്ഷയും, വികസനവും, ആത്മവിശ്വാസവും നൽകട്ടെ’ എന്ന് ഉണ്ണി മുകുന്ദനും പറഞ്ഞു.
‘ഒരു പുതിയ കേരളത്തിനായുള്ള യാത്രക്ക് എല്ലാ ആശംസകളും. മുഖ്യമന്ത്രി വി.ഡി സതീശൻ സാറിന് സ്നേഹപൂർവ്വം അഭിനന്ദനങ്ങൾ’- നിവിൻ പോളി അറിയിച്ചു. ‘മതേതര കേരളം ആഗ്രഹിച്ച നന്മ. ഓരോ മലയാളിയും അഭിമാനിക്കുന്നു’- ജോയ് മാത്യു കുറിച്ചു.
നീണ്ട 11 ദിവസം നീണ്ടുനിന്ന ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കുമൊടുവിൽ വി.ഡി. സതീശനെ കോൺഗ്രസ് നിയമസഭാകക്ഷി നേതാവായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെ ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് നിർണ്ണായക പ്രഖ്യാപനമുണ്ടായത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നുവെങ്കിലും അന്തിമ നറുക്ക് വി.ഡി. സതീശന് വീഴുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.