തമിഴ് സിനിമയിലെ പ്രമുഖ താരങ്ങൾ ചിത്രങ്ങളുടെ പ്രചാരണ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്ന ശീലത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ട് തമിഴ് ഫിലിം ഫിനാൻസിയറും വിതരണക്കാരനുമായ തിരുപ്പൂർ സുബ്രഹ്മണ്യം രംഗത്തെത്തി. അജിത് കുമാറും നയൻതാരയുമാണ് ഇത്തരത്തിൽ പ്രൊമോഷനുകളിൽ പങ്കെടുക്കാതെ മാറിനിൽക്കുന്നത്. തങ്ങൾക്ക് സാമ്പത്തിക പങ്കാളിത്തമുള്ള പ്രൊജക്ടുകളിൽ അജിത്തിന്റെ റേസിങ് ടീമിലായാലും നയൻതാരയുടെ സ്വന്തം പ്രൊഡക്ഷൻ ഹൗസിന്റെ ചിത്രങ്ങളിലായാലും ഇരുവരും കൃത്യമായി പങ്കാളികളാകുന്നുണ്ടെന്നും എന്നാൽ മറ്റു നിർമാതാക്കളുടെ ചിത്രങ്ങൾക്ക് ഇത് ചെയ്യുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അജിത് കുമാർ എന്തുകൊണ്ടാണ് സിനിമാ നിർമാണ രംഗത്തേക്ക് പ്രവേശിക്കാൻ തീരുമാനിച്ചതെന്നും സുബ്രഹ്മണ്യം വിശദീകരിച്ചു. താൻ ആവശ്യപ്പെടുന്ന വലിയ പ്രതിഫലം നൽകാൻ നിലവിലെ നിർമാതാക്കൾക്ക് കഴിയില്ലെന്ന് മനസ്സിലാക്കിയതാണ് ഇതിന് കാരണം. മുൻ സിനിമക്ക് ലഭിച്ച അതേ ഉയർന്ന പ്രതിഫലം ലഭിക്കുമോ എന്നറിയാൻ അജിത് ഒന്നര വർഷത്തോളം കാത്തിരുന്നു. പ്രതിഫലം കുറക്കാൻ പല നിർമാതാക്കളും ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയാറായില്ല. ഇന്നത്തെ സിനിമ വിപണിയിൽ ഇത്രയും വലിയ തുകകൾ നൽകി റിസ്ക് എടുക്കാൻ നിർമാതാക്കൾക്ക് സാധിക്കില്ല.
ഇതുകൊണ്ടുതന്നെ ഉയർന്ന പ്രതിഫലം വാങ്ങുകയും അത് കുറക്കാൻ തയാറാവാതിരിക്കുകയും ചെയ്യുന്ന താരങ്ങൾക്ക് സ്വന്തമായി സിനിമ നിർമിക്കുകയല്ലാതെ വേറെ വഴികളില്ല. വിജയ്, അജിത് തുടങ്ങിയ വൻ താരങ്ങൾ ചോദിക്കുന്ന പ്രതിഫലം നൽകി സിനിമ നിർമിക്കാൻ നിർമാതാക്കൾക്ക് സാധിക്കാത്ത അവസ്ഥയാണുള്ളത്. സ്വന്തം നിർമാണ സംരംഭങ്ങളിൽ സൗജന്യമായി പ്രവർത്തിക്കാൻ തയാറാവുന്ന താരങ്ങൾ, മറ്റു നിർമാതാക്കളുമായി ലാഭവിഹിതം പങ്കുവെക്കാൻ കൂട്ടാക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അധിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന അജിത് കുമാറിന്റെ വരാനിരിക്കുന്ന ചിത്രമായ 'ഡെയർഡെവിൾ' അദ്ദേഹത്തിന്റെ ഭാര്യ ശാലിനിയാണ് 'ബ്രേവ് ഹാർട്ട്സ് പ്രൊഡക്ഷൻസിന്റെ' ബാനറിൽ നിർമിക്കുന്നത്. സിനിമകളുടെ പ്രൊമോഷന് പോകാത്ത അജിത് കാർ റേസിങിനും ബ്രാൻഡ് പ്രൊമോഷനുകൾക്കും സമയം കണ്ടെത്തുന്നുണ്ടെന്നും സിനിമയിൽ വലിയ തുക മുടക്കുന്ന നിർമാതാക്കൾ ഇത്തരം പ്രൊമോഷൻ കരാറുകൾ കർശനമാക്കണമെന്നും സുബ്രഹ്മണ്യം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.