'അദ്ദേഹം ഒരു ഭ്രാന്തനാണ്, എന്നെക്കാൾ ഉയരം കൂടുതലായതിനാൽ എനിക്ക് അയാളെ ഒട്ടും ഇഷ്ടപ്പെട്ടില്ല'; മമ്മൂട്ടിയുമായുള്ള ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് ശ്രീനിവാസൻ പറഞ്ഞത്...
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും ഇതിഹാസ നടൻ ശ്രീനിവാസനും തമ്മിൽ സഹപ്രവർത്തകർ എന്നതിനപ്പുറം ഒരു ആത്മബന്ധം പുലർത്തിയിരുന്നു. മമ്മൂട്ടിയെക്കാൾ മുമ്പ് സിനിമയിൽ എത്തിയ ആളാണ് ശ്രീനിവാസൻ. 1980ൽ പുറത്തിറങ്ങിയ മേള എന്ന ചിത്രത്തിനായി സംവിധായകൻ കെ.ജി ജോർജിനും നിർമാതാക്കൾക്കും മമ്മൂട്ടിയുടെ പേര് ശിപാർശ ചെയ്യുന്നത് ശ്രീനിവാസനാണ്. മമ്മൂട്ടിയുടെ സിനിമ ജീവിതത്തിൽ വഴിത്തിരിവായ വേഷമായിരുന്നു അത്.
ജീവിതത്തിലും എഴുത്തിലും തന്റെ നർമ്മബോധത്തിന് പേരുകേട്ട ശ്രീനിവാസൻ ഒരിക്കൽ താൻ ആദ്യമായി മമ്മൂട്ടിയെ കണ്ടുമുട്ടിയ അനുഭവം പങ്കുവെച്ചിരുന്നു. ആദ്യ കാഴ്ചയിൽ മമ്മൂട്ടിയോട് തനിക്ക് പെട്ടെന്ന് ഒരു ഇഷ്ടം തോന്നിയില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നിരുന്നാലും പിന്നീട് ഇവർ ആത്മ സുഹൃത്തുക്കളായിമാറി.
'മമ്മൂട്ടിയെക്കുറിച്ച് ഒരു സത്യം പറയട്ടെ. അദ്ദേഹം ഒരു ഭ്രാന്തനാണ്. ഞാൻ ഉദ്ദേശിച്ചത് അദ്ദേഹത്തിന് സിനിമയോട് ഭ്രാന്താണ് എന്നാണ്. ഞാൻ ആദ്യമായി അദ്ദേഹത്തെ കാണുമ്പോൾ അദ്ദേഹം ഒരു സിനിമാ ഭ്രാന്തൻ ആയിരുന്നു. 1980-ൽ വിൽക്കുന്നുണ്ട് സ്വപ്നങ്ങൾ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഒരു ദിവസം ഞാൻ ഷൊർണൂർ ഗസ്റ്റ് ഹൗസിലെ ഇടനാഴിയിലൂടെ നടക്കുകയായിരുന്നു. ഒരു അപരിചിതമായ ശബ്ദം 'ശ്രീനിവാസൻ!' എന്ന് വിളിച്ചു പറഞ്ഞു. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഒരു സുന്ദരനായ ചെറുപ്പക്കാരനെ കണ്ടു. എന്നെക്കാൾ ഉയരം കൂടുതലായതിനാൽ എനിക്ക് അയാളെ ഒട്ടും ഇഷ്ടപ്പെട്ടില്ല' ശ്രീനിവാസൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
പിന്നെ മമ്മൂട്ടി ശ്രീനിവാസനോട് നിർത്താതെ സംസാരിക്കാൻ തുടങ്ങി. ഒറ്റ ശ്വാസത്തിൽ പലതും ചോദിച്ചും പറഞ്ഞും. 'എന്നെക്കുറിച്ച് എനിക്ക് പോലും ഓർമ്മയില്ലാത്ത കാര്യങ്ങൾ അദ്ദേഹം ഓർത്തു. രസകരമായ കാര്യം ആ സമയത്ത് ഞാൻ വളരെ കുറച്ച് സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളൂ എന്നതാണ്. എന്നെപ്പോലെ ഒരു നിസ്സാര നടനെക്കുറിച്ച് ഇത്രയധികം അറിയാൻ അദ്ദേഹത്തിന് ഭ്രാന്തല്ലാതെ മറ്റെന്താണ്? സത്യം പറഞ്ഞാൽ, ആ ഭ്രാന്തമായ അഭിനിവേശമാണ് അദ്ദേഹത്തെ ഇന്നത്തെ നിലയിൽ എത്തിച്ചത്. സിനിമയോടുള്ള ഈ ഭ്രാന്തമായ അഭിനിവേശം കാരണം അദ്ദേഹം പ്രതീക്ഷകൾക്കപ്പുറമുള്ള ഒരു തലത്തിലെത്തി' ശ്രീനിവാസൻ പറഞ്ഞു.
മേളയുടെ നിർമാതാക്കൾക്ക് മമ്മൂട്ടിയുടെ പേര് ശിപാർശ ചെയ്തെങ്കിലും ശ്രീനിവാസൻ എപ്പോഴും അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ വിസമ്മതിച്ചു. 'ഞാൻ അദ്ദേഹത്തെ നിർദ്ദേശിച്ചത് അദ്ദേഹത്തിന് വേണ്ടിയല്ല, മേളക്കുവേണ്ടിയാണ്. ഒരു നടൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ വളർച്ചയിൽ എനിക്ക് ഒരു പങ്കുമില്ല. ഒരു വ്യക്തിയുടെ ഉയർച്ചയും താഴ്ചയും പൂർണ്ണമായും അവരുടെ സ്വന്തം കഴിവിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. അഭിനയിക്കാനുള്ള കഴിവില്ലെങ്കിൽ, എത്ര ശുപാർശ ചെയ്താലും അവരെ ഒരു നടനാക്കില്ല' വർഷങ്ങൾക്കുമുമ്പ് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകളാണിവ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.