എട്ടു വർഷങ്ങൾക്ക് മുമ്പ് ‘സീറോ’ എന്ന ചിത്രം ബോക്സ് ഓഫീസിൽ പതറിയപ്പോൾ, ഷാരൂഖ് ഖാന്റെ യുഗം അവസാനിച്ചു എന്ന് വിധിയെഴുതിയവർ ഏറെയായിരുന്നു. എന്നാൽ ആ പരാജയത്തെ ഒരു ഇടവേളയാക്കി മാറ്റാനാണ് അദ്ദേഹം തീരുമാനിച്ചത്. ഒരു വർഷത്തേക്ക് കരുതിവെച്ച ആ വിശ്രമം കോവിഡിന്റെ വരവോടെ നാല് വർഷത്തെ നീണ്ട കാത്തിരിപ്പായി മാറി. ആ കാലയളവിൽ സിനിമാലോകത്തെ തിരക്കുകളിൽ നിന്ന് മാറി തന്റെ മക്കളായ ആര്യനും സുഹാനക്കും അബ്രാമിനുമൊപ്പം സമയം ചെലവഴിച്ചതാണ് ജീവിതത്തിലെ ഏറ്റവും വലിയ ടേണിങ് പോയിന്റെന്ന് ഷാരൂഖ് പറയുന്നു. കുടുംബവുമായുള്ള ഈ ആത്മബന്ധം അദ്ദേഹത്തിന് നൽകിയത് പുതിയൊരു ഊർജ്ജവും കാഴ്ചപ്പാടുമായിരുന്നു. ആ കരുത്തിലാണ് പത്താൻ, ജവാൻ, ഡങ്കി എന്നീ ഹാട്രിക് വിജയങ്ങളിലൂടെ ബോളിവുഡിന്റെ കിങ് ഖാൻ വീണ്ടും സിംഹാസനത്തിലേക്ക് രാജകീയമായി തിരിച്ചെത്തിയത്.
‘എന്റെ മക്കളാണ് എന്റെ ഏറ്റവും വലിയ വിമർശകർ. ജീവിതം എത്ര തിരക്കുള്ളതായാലും ശരിയായ കാര്യങ്ങൾ എന്താണെന്ന് എന്നെ ഓർമിപ്പിക്കുന്നത് എന്റെ കുടുംബമാണ്’ ഷാരൂഖ് പറയുന്നു. ഷാരൂഖും മക്കളും തമ്മിലുള്ള ബന്ധം സിനിമയിലും പ്രതിഫലിച്ചു. ദി ലയൺ കിങ് സിനിമയുടെ ഹിന്ദി പതിപ്പിൽ മുഫാസക്ക് ഷാരൂഖും, സിംബക്ക് ആര്യൻ ഖാനും ശബ്ദം നൽകി. പിന്നീട് മകൻ അബ്രാം ഖാനും ഈ ഫ്രാഞ്ചൈസിയുടെ ഭാഗമായി.
സിനിമയിൽ ശബ്ദകലാകാരനായി തുടക്കം കുറിച്ച ആര്യൻ ഖാൻ, ദി ബാഡ്സ് ഓഫ് ബോളിവുഡ് എന്ന സീരീസിലൂടെ സംവിധാനരംഗത്തും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. അച്ഛന്റെ പാത പിന്തുടരുന്ന മകൾ സുഹാന ഖാൻ, ഈ വരുന്ന ക്രിസ്മസിന് റിലീസ് ചെയ്യുന്ന കിങ് എന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രത്തിലൂടെ ഷാരൂഖിനൊപ്പം ആദ്യമായി സ്ക്രീനിൽ ഒന്നിച്ചെത്തുകയാണ്. മകൻ അബ്രാം ഖാനും ഒട്ടും പിന്നിലല്ല. മുഫാസ എന്ന ചിത്രത്തിൽ മുഫാസയുടെ കുട്ടിക്കാലത്തിന് ശബ്ദം നൽകിക്കൊണ്ട് അബ്രാമും തന്റെ സിനിമായാത്രക്ക് തുടക്കമിട്ടു.
ഡൽഹിയിൽ നിന്ന് മുംബൈയിൽ എത്തിയ കാലം മുതൽ കടൽ ഷാരൂഖിന്റെ ജീവിതത്തിലെ ഒരു വലിയ സാന്നിധ്യമാണ്. മുംബൈയിലെ തന്റെ വീടായ മന്നത്തിന് മുന്നിലെ കടൽ തന്നെ വിനയാന്വിതനാക്കുന്നുവെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ‘കടൽ നമ്മളെ വിനയം പഠിപ്പിക്കുന്നു. എല്ലാം നമ്മുടെ നിയന്ത്രണത്തിലല്ലെന്നും നമ്മളേക്കാൾ വലിയ കാര്യങ്ങൾ ഈ ലോകത്തുണ്ടെന്നും ആ വന്യത നമ്മളെ ഓർമിപ്പിക്കുന്നു’ ഷാരൂഖ് കൂട്ടിച്ചേർത്തു.ഡിസ്നി ക്രൂയിസ് ലൈനിന്റെ ഭാഗമായ ഡിസ്നി അഡ്വഞ്ചർ കപ്പലിലെ പ്രത്യേക ഷോയിൽ 'ദി ലയൺ കിങ്' കഥ വിവരിക്കുന്നത് ഷാരൂഖ് ഖാനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.