ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത പുതിയ ചിത്രമായ 'എക്കോ' തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മൃഗങ്ങൾക്കു പ്രാധാന്യം നൽകിയൊരുക്കിയ കിഷ്കിന്ധാകാണ്ഡം, കേരള ക്രൈം ഫയൽസ് സീസൺ 2 എന്നിവ ഉൾപ്പെടുന്ന അനിമൽ ട്രൈലജിയിലെ അവസാന ഭാഗമാണ് എക്കോ. ഇപ്പോഴിതാ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തതിലെ സന്തോഷം അറിയിക്കുകയാണ് നടൻ സന്ദീപ് പ്രദീപ്.
'ഒരുപാട് സന്തോഷമുണ്ട് പ്രതീക്ഷിച്ചതിലും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഇത്രപെട്ടെന്ന് ഇത്ര നല്ല പ്രതികരണം ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചില്ല. ഒരു നടനെന്ന നിലയിൽ എനിക്ക് വളരാൻ പറ്റുന്ന ഒരുപാട് കാര്യങ്ങൾ ഈ സിനിമയിൽ നിന്ന് ലഭിച്ചു. ഒന്നാമത്തേത് ഇതിന്‍റെ ടെക്നിക്കൽ ടീം തന്നെയാണ്. കിഷ്കിന്ധാ കാണ്ഡം ഇറങ്ങിയപ്പോൾ തന്നെ ഇവരോടൊപ്പം പ്രവർത്തിക്കണമെന്ന് ഉണ്ടായിരുന്നു. ഈ സിനിമ ഒരു അച്ചീവ്മെന്‍റായി തന്നെ തോന്നുകയാണ്. പിന്നെ അഭിനേതാക്കൾ എല്ലാം തന്നെ മികച്ച പ്രകടനം കാഴ്ചവെക്കുന്നവരാണ്. വളരെ സന്തോഷമുണ്ട്' -സന്ദീപ് പ്രദീപ് പറഞ്ഞു.
കിഷ്കിന്ധാ കാണ്ഡത്തിനുശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ചിത്രമാണ് 'എക്കോ -ഫ്രം ദി ഇൻഫൈനേറ്റ് ക്രോണിക്കിൾ ഓഫ് കുര്യച്ചൻ'. സസ്പെൻസിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്തിയ കിഷ്കിന്ധാകാണ്ഡം തിയറ്ററിൽ വൻ വിജയമായിരുന്നു. പരസ്പരം ബന്ധമില്ലാത്ത മൂന്ന് കഥകളാണ് എക്കോയിൽ ഉള്ളത്. കിഷ്കിന്ധാകാണ്ഡത്തിൽ കുരങ്ങുകൾക്ക് പ്രാധാന്യം നൽകിയപ്പോൾ എക്കോയിൽ അത് നായകൾക്കാണ്. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എം.ആർ.കെ ജയറാം നിർമിച്ച ചിത്രത്തിൽ സൗരബ് സച്ചിദേവ്, നരേൻ, വിനീത്, അശോകൻ, ബിനു പപ്പു, രഞ്ജിത്ത് ശേഖർ, സഹീർ മുഹമ്മദ്, ബിയാനാ മോമിൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.