സനൽകുമാർ ശശിധരൻ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണം; സെക്രട്ടേറിയറ്റിന് മുന്നിൽ സനൽകുമാർ ശശിധരന്റെ നിരാഹാര സമരം

നടി മഞ്ജു വാര്യരുടെ സുരക്ഷയുമായും ഹേമ കമ്മിറ്റി റിപ്പോർട്ടുമായും ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ചലച്ചിത്ര സംവിധായകൻ സനൽകുമാർ ശശിധരൻ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിച്ചു. താൻ തുടർച്ചയായി ഉന്നയിക്കുന്ന വിഷയങ്ങളിൽ സർക്കാരോ നിയമ സംവിധാനങ്ങളോ അടിയന്തര ഇടപെടൽ നടത്താത്ത സാഹചര്യത്തിലാണ് സമരത്തിലേക്ക് ഇറങ്ങേണ്ടി വന്നതെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. 

ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണ്ണമായി പുറത്തുവിടണമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്ന സെക്സ് റാക്കറ്റുകളെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നുമാണ് സനൽകുമാർ ശശിധരൻ മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യങ്ങൾ. തനിക്ക് ലഭിച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ തെരുവിൽ നിരത്തിവെച്ചാണ് അദ്ദേഹം പ്രതിഷേധിക്കുന്നത്. ആവശ്യങ്ങൾ വിശദീകരിക്കുന്ന ബാനറും സമരവേദിയിൽ സ്ഥാപിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിലൂടെ നൂറു ദിവസമായി ഈ വിഷയം തുടർച്ചയായി ഉന്നയിച്ചിട്ടും സർക്കാരിൽ നിന്നോ പൊതുസമൂഹത്തിൽ നിന്നോ ഫലപ്രദമായ പ്രതികരണം ഉണ്ടായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വലിയൊരു സംഘത്തിനെതിരെയാണ് തന്റെ പോരാട്ടമെന്നും സർക്കാർ കൃത്യമായ നടപടി സ്വീകരിക്കുന്നതുവരെ സമരം തുടരുമെന്നും സനൽകുമാർ ശശിധരൻ വ്യക്തമാക്കി.

കുറിപ്പിന്‍റെ പൂർണരൂപം

ഒരുകാര്യം ശ്രദ്ധിച്ചോ, ആദ്യദിനം തന്നെ പ്രഖ്യാപിത സിപിഎം ഹാൻഡിലുകൾ തന്നെ പ്രതിരോധവുമായി ഇറങ്ങിക്കഴിഞ്ഞു.

കേക്കേ ഷാഹിനയും മനോജ്‌ പട്ടാട്ടും ഇനിയും വരാനുള്ള മറ്റു പാട്ടുകാരും അറിയാൻ, സനൽ കുമാർ ശശിധരൻ നിരാഹാര സമരം നടത്തുന്നത് മഞ്ജു വാര്യർ വായ തുറക്കണം എന്ന ആവശ്യമുന്നയിച്ചല്ല.

എന്റെ ആവശ്യങ്ങൾ ചുവടെ പറയുന്നവയാണ്

1. മഞ്ജു വാര്യർ ഒരു സെക്സ് റാക്കറ്റിന്റെ തടവിലാണ് എന്ന ആരോപണം അന്വേഷിക്കുക.

2. എനിക്കെതിരെ മഞ്ജു വാര്യരുടെ പേരിൽ ഉണ്ടായിട്ടുള്ള കള്ളക്കേസിന്റെ പിന്നിലെ ഗൂഡാലോചന അന്വേഷിക്കുക.

3. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുക, അതിൽ പറയുന്ന സെക്സ് റാക്കറ്റിനെ കുറിച്ച് അന്വേഷണം നടത്തുക.

ഇത് മൂന്നും സിപിഎം ആഗ്രഹിക്കുന്ന കാര്യമല്ല എന്നെനിക്കറിയാം. അതുകൊണ്ട് തന്നെ നിങ്ങളും അത് ആഗ്രഹിക്കില്ല. അന്വേഷിച്ചാൽ സിപിഎം എന്ന പാർട്ടി അതിന്റെ ഏഴയലത്ത് പോലും മനുഷ്യർ പോകാൻ പാടില്ലാത്തത്ര അറപ്പുളവാക്കുന്ന മനുഷ്യത്വ വിരുദ്ധമായ ഒരു സംഘടനായാണെന്നു കേരളം മനസിലാക്കും.

അന്വേഷണം നടക്കുക, ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തു വരിക തുടങ്ങിയ പൊതു ആവശ്യങ്ങളിലേക്ക് ശ്രദ്ധ പോവാതിരിക്കാൻ വേണ്ടിയാണ് എന്റെ പ്രണയത്തെ കുറിച്ച് നിങ്ങൾ ചവയ്ക്കുന്നത്.

എല്ലാവരോടുമായി ഞാൻ മുൻപ് പറഞ്ഞത് തന്നെ ആവർത്തിക്കുന്നു. ഇക്കാര്യത്തിൽ അന്വേഷിക്കാൻ നിങ്ങൾക്ക് കഴിയില്ല. സത്യം നിങ്ങൾക്ക് ദഹിക്കില്ല. കുറഞ്ഞ പക്ഷം ഞങ്ങളെ ജീവിക്കാൻ എങ്കിലും അനുവദിക്കുക.

Tags:    
News Summary - Sanal Kumar Sasidharan on hunger strike before Secretariat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.