സിനിമാ സെറ്റിലെ നൃത്തരംഗങ്ങളുടെ ചിത്രീകരണത്തിനിടെ നടി രശ്മിക മന്ദാനക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തെ തുടർന്ന് അടുത്ത ആറാഴ്ചത്തേക്ക് എല്ലാവിധ ഔദ്യോഗിക പരിപാടികളിൽ നിന്നും ചിത്രീകരണങ്ങളിൽ നിന്നും പൂർണമായി വിട്ടുനിൽക്കാൻ ഡോക്ടർമാർ താരത്തോട് നിർദ്ദേശിച്ചിരിക്കുകയാണ്.
അടുത്തിടെ പുറത്തിറങ്ങാനിരിക്കുന്ന 'രണബാലി', 'മൈസ' എന്നീ ചിത്രങ്ങളുടെ തുടർച്ചയായ ആക്ഷൻ, ഡാൻസ് ഷെഡ്യൂളുകളിലൂടെ കടന്നുപോയതിനെ തുടർന്ന് രശ്മികയുടെ ഇടുപ്പിന് സാരമായ തകരാർ സംഭവിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഷൂട്ടിങ് സെറ്റിൽ വെച്ച് അപകടമുണ്ടായ ഉടൻ തന്നെ അണിയറപ്രവർത്തകർ നടിയെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിക്കുകയായിരുന്നു. കായികതാരങ്ങളിൽ മാത്രം കണ്ടുവരുന്ന തരത്തിലുള്ള ഗുരുതരമായ പരിക്കാണ് ഇതെന്നും നടിയുടെ ആരോഗ്യം വീണ്ടെടുക്കാൻ ആറാഴ്ചത്തെ പൂർണ വിശ്രമവും തുടർന്ന് ഫിസിയോതെറാപ്പിയും അത്യാവശ്യമാണെന്നും ഡോക്ടർമാർ വ്യക്തമാക്കി.
തനിക്ക് പരിക്കേറ്റ കാര്യം രശ്മികയും സ്ഥിരീകരിച്ചിട്ടുണ്ട്. "വാർത്ത സത്യമാണ്, എങ്കിലും എന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നുണ്ട്. വിവരങ്ങൾ അന്വേഷിച്ചതിന് നന്ദി," എന്ന് താരം പ്രതികരിച്ചു. അടുത്തിടെ ദക്ഷിണേന്ത്യൻ സിനിമാ ലോകത്ത് തുടർച്ചയായി താരങ്ങൾക്ക് ചിത്രീകരണത്തിനിടെ പരിക്കേൽക്കുന്നത് ആരാധകരെ ആശങ്കയിലാക്കുന്നുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് മുതിർന്ന താരം നന്ദമുരി ബാലകൃഷ്ണയ്ക്കും ഇടതുകാലിന് പരിക്കേറ്റ് ശസ്ത്രക്രിയ നടത്തേണ്ടി വന്നിരുന്നു. കൂടാതെ, നടൻ റാം ചരൺ തന്റെ പുതിയ ചിത്രത്തിന്റെ ആക്ഷൻ രംഗ ചിത്രീകരണത്തിനിടെ കൈത്തണ്ടക്ക് പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവൻ കല്യാണും അടുത്തിടെ തോളെല്ലിന് ശസ്ത്രക്രിയ നടത്തിയിരുന്നു. സിനിമകളിൽ കൂടുതൽ കഠിനമായ ആക്ഷൻ, ഡാൻസ് രംഗങ്ങൾ ഉൾപ്പെടുത്തുന്നത് അഭിനേതാക്കളുടെ ശാരീരികക്ഷമതയ്ക്ക് വലിയ വെല്ലുവിളിയാകുന്നു എന്ന ചർച്ചകൾക്കും ഈ സംഭവങ്ങൾ വഴിവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.