ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്ര ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് യു.ടി 69. നീല ചിത്രനിർമാണ കേസുമായി ബന്ധപ്പെട്ടുള്ള ജയിൽ ജീവിതമാണ് സിനിമയാകുന്നത്.
സിനിമ തിയറ്ററുകളിലെത്താൻ തയാറെടുക്കുമ്പോൾ അഭിനയിക്കാൻ തനിക്ക് യാതൊരു പദ്ധതിയുമുണ്ടായിരുന്നില്ലെന്ന് വെളിപ്പെടുത്തുകയാണ് രാജ് കുന്ദ്ര. എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംവിധായകൻ ഷാനവാസ് അലിയുടെ നിർബന്ധത്തിലാണ് അഭിനയിച്ചതെന്നും ഒരു വ്യക്തി കടന്നുപോകുന്ന അനുഭവങ്ങളാണ് അയാളെ മികച്ച നടൻ അല്ലെങ്കിൽ മികച്ച ബിസിനസുകാരനാക്കുന്നതെന്നും കുന്ദ്ര അഭിമുഖത്തിൽ പറഞ്ഞു.
'സിനിമയിൽ അഭിനയിക്കണമെന്ന് വിചാരിച്ചതല്ല. യു.ടി 69 എന്ന ചിത്രം ഒരു തരത്തിൽ എന്റെ ജീവിതകഥയാണ്. സിനിമയിലൂടെ അഭിനയത്തിലേക്ക് കടന്നു വരാൻ എനിക്ക് യാതൊരു പദ്ധതിയുമില്ലായിരുന്നു; രാജ് കുന്ദ്ര അവിചാരിതമായി സിനിമയിലേക്ക് കടന്നു വന്നതിനെ കുറിച്ച് വ്യക്തമാക്കി കൊണ്ട് പറഞ്ഞു.
63 ദിവസത്തെ ജയിൽ ജീവിതത്തിനിടെ ഞാനൊരു പുസ്തകം എഴുതി. സംവിധായകൻ ഷാനവാസ് അലിയാണ് ആ കഥ സിനിമയാക്കുന്നതിന് കുറിച്ച് പറഞ്ഞത്. കൂടാതെ സിനിമ ചെയ്യാനുള്ള ആഗ്രഹവും അദ്ദേഹം അറിയിച്ചു. കൂടാതെ എന്നോട് ഒരു കാര്യവും ആവശ്യപ്പെട്ടു. ഞാൻ തന്നെ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന്. അങ്ങനെയാണ് ഈ സിനിമയിൽ എത്തുന്നത്.
രാജ് കുന്ദ്ര മികച്ച നടനാണെന്ന് സംവിധായകൻ ഷാനവാസ് അലിയും അഭിമുഖത്തിൽ പറഞ്ഞു. ആദ്യമായി അഭിനയിക്കുകയാണെന്ന് തോന്നില്ലെന്നും തന്നെ അത്ഭുതപ്പെടുത്തിയെന്നും ഷാനവാസ് അലി കൂട്ടിച്ചേർത്തു.
രാജ് കുന്ദ്ര നായകനായ ചിത്രം 2023 നവംബർ 3നാണ് തിയറ്ററുകളിൽ എത്തുന്നത്. പുറത്തിറങ്ങിയ ടീസറിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.