ആർ. മാധവൻ

‘കുട്ടികളെ എല്ലാം പഠിപ്പിക്കേണ്ടതില്ല’; ഉത്തരങ്ങൾ അവർ സ്വയം കണ്ടെത്തട്ടെ -ആർ. മാധവൻ

നടൻ ആർ. മാധവൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വിഡിയോയും അതിലെ സുപ്രധാന വിദ്യാഭ്യാസ പരീക്ഷണവുമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നത്. കുട്ടികളുടെ സ്വതന്ത്രമായ പഠനത്തെക്കുറിച്ചും മാതാപിതാക്കൾ അവരെ എങ്ങനെ വളർത്തണമെന്നതിനെക്കുറിച്ചുമുള്ള ചിന്തകളാണ് ഈ വിഡിയോയിലൂടെ മാധവൻ പങ്കുവെക്കുന്നത്. ഐ.ഐ.ടി ഡെൽഹിയിലെ പിഎച്ച്.ഡി ജേതാവായ സുഗത മിത്രയുടെ 1999ലെ പ്രശസ്തമായ 'ഹോൾ ഇൻ ദ വാൾ' പരീക്ഷണത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ വിഡിയോ.

ചൈൽഡ് സൈക്കോളജി ഡിപ്ലോമധാരിയായ നതാഷ ഫെർണാണ്ടസ് ഷാ പങ്കുവെച്ച വിഡിയോയാണ് മാധവൻ റീ-ഷെയർ ചെയ്തത്. കുട്ടികൾക്ക് കാര്യങ്ങൾ പഠിക്കാൻ അധ്യാപകരുടെ പിന്തുണ മാത്രമല്ല, സ്വയം പര്യവേക്ഷണം ചെയ്യാനുള്ള സ്വാതന്ത്ര്യവുമാണ് വേണ്ടതെന്ന് ഈ പരീക്ഷണം തെളിയിക്കുന്നു.

സുഗത മിത്ര 1999ൽ ഡൽഹിയിലെ ഒരു ചേരിയിൽ മതിലിൽ ഒരു ദ്വാരമുണ്ടാക്കി അതിനുള്ളിൽ ഹൈ-സ്പീഡ് ഇന്റർനെറ്റുള്ള ഒരു കമ്പ്യൂട്ടർ സ്ഥാപിച്ചു. ഇംഗ്ലീഷ് അറിയാത്ത ആ ചേരിയിലെ കുട്ടികൾ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ കമ്പ്യൂട്ടർ ഉപയോഗിക്കാനും ഗെയിമുകൾ കളിക്കാനും ഫയലുകൾ ഡൗൺലോഡ് ചെയ്യാനും സ്വയം പഠിച്ചെടുത്തു.

ഈ പരീക്ഷണത്തിന്റെ വിജയത്തെ തുടർന്ന്, കൂടുതൽ സങ്കീർണ്ണമായ വിഷയങ്ങളിലും ഇത് പരീക്ഷിക്കാൻ സുഗത മിത്ര തീരുമാനിച്ചു. വിദൂരമായ ഒരു ഇന്ത്യൻ ഗ്രാമത്തിലാണ് അദ്ദേഹം ഇത് വീണ്ടും പരീക്ഷിച്ചത്. ഇത്തവണ കമ്പ്യൂട്ടറുകളിൽ ബയോടെക്നോളജി, ഡി.എൻ.എ റെപ്ലിക്കേഷൻ തുടങ്ങിയ സങ്കീർണ്ണമായ വിഷയങ്ങൾ ഇംഗ്ലീഷിൽ ലോഡ് ചെയ്തു.

യാതൊരുവിധ ഔദ്യോഗിക പരിശീലനമോ ക്ലാസുകളോ ഇല്ലാതിരുന്നിട്ടും, ഗ്രാമീണരായ കുട്ടികൾ സ്വയം പരിശ്രമിച്ച് ജനിതകശാസ്ത്രം പഠിക്കുകയും ടെസ്റ്റുകളിൽ 30% മാർക്ക് നേടുകയും ചെയ്തു. കുട്ടികൾക്ക് കൃത്യമായ പിന്തുണ നൽകിയാൽ ഇതിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്ന് മിത്ര വിശ്വസിച്ചു. തുടർന്ന് അദ്ദേഹം ജനിതകശാസ്ത്രം അറിയാത്ത ഒരു സ്ത്രീയെ അവിടെയെത്തിച്ചു.

ആ സ്ത്രീ കുട്ടികളെ പഠിപ്പിക്കുകയോ ഉത്തരങ്ങൾ പറഞ്ഞുകൊടുക്കുകയോ ചെയ്തില്ല. പകരം ഒരു മുത്തശ്ശിയെപ്പോലെ അവർക്ക് പിന്തുണയും പ്രോത്സാഹനവും നൽകി കൂടെ നിന്നു മാത്രം. ഇതിന്റെ ഫലം അവിശ്വസനീയമായിരുന്നു. രണ്ട് മാസത്തിനുള്ളിൽ കുട്ടികൾ ടെസ്റ്റിൽ 50% മാർക്ക് നേടി. സാധാരണ ക്ലാസ് മുറികളിൽ അധ്യാപകർ പഠിപ്പിച്ചുണ്ടാക്കുന്ന നിലവാരത്തിലേക്ക് കുട്ടികൾ എത്തിച്ചേർന്നു.

കുട്ടികൾക്ക് എല്ലാ കാര്യങ്ങളും മുതിർന്നവർ തന്നെ പഠിപ്പിച്ചുകൊടുക്കേണ്ടതില്ലെന്നാണ് ഈ പരീക്ഷണം നൽകുന്ന പ്രധാന പാഠം. പകരം അവർക്ക് ആവശ്യമായ ഉപകരണങ്ങളും, ചിന്തകൾ പങ്കുവെക്കാൻ സുഹൃത്തുക്കളും, ഒപ്പം പ്രോത്സാഹിപ്പിക്കാൻ ഒരാളും ഉണ്ടെങ്കിൽ അവർ അത്ഭുതങ്ങൾ സൃഷ്ടിക്കും.

കുട്ടികൾ ഏതെങ്കിലും ഒരു പ്രശ്നത്തിൽ കുടുങ്ങുമ്പോൾ ഉടൻതന്നെ കൃത്യമായ ഉത്തരം കൊടുക്കാൻ മാതാപിതാക്കൾ തുനിയരുത്. മറിച്ച്, അവർക്ക് പരീക്ഷണങ്ങൾ നടത്താനും, തെറ്റുകൾ തിരുത്താനും, സ്വയം ഉത്തരങ്ങൾ കണ്ടെത്താനുമുള്ള ഇടവും സ്വാതന്ത്ര്യവും നൽകുകയാണ് വേണ്ടതെന്നും മാധവൻ പറയുന്നു. 

Tags:    
News Summary - R Madhavan Shares Key Lesson on Kids Learning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.