2016 ൽ എസ്. ജാനകി കോഴിക്കോട് ടാഗോർ സെന്റിനറിഹാളിൽ ഗായകൻ സുനിൽ കുമാറിനൊപ്പം 'അകലെ അകലെ' എന്ന ഗാനം ആലപിക്കുന്നു
കോഴിക്കോട്: ഓർമകളുടെ ഈണങ്ങളിൽ ജാനകിയമ്മയെ കോഴിക്കോടുമായി കൂട്ടിയണിക്കുന്നത് ബാബുക്കയുമായുള്ള ഹൃദയബന്ധമായിരുന്നു. ലോകാവസാനം വരെ അനശ്വരമായി നിലനിൽക്കണമെന്ന് സംഗീതപ്രേമികൾ ആഗ്രഹിക്കുന്ന ഗാനങ്ങളെ സമ്മാനിച്ച എം.എസ്. ബാബുരാജിന്റെ പാട്ടുകൾ മലയാളിയുടെ ആത്മാവിൽ കൊരുത്തുവെച്ചത് ജാനകിയമ്മയുടെ അസാധാരണമായ സ്വരരാഗം. '
ബാബുക്കയോടെ പ്രാണനുതുല്യമായ ഇഷ്ടവും ബഹുമാനവുമായിരുന്നു ജാനകിയമ്മക്ക്. അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ ചെവിയോര്‍ത്തിട്ടരികിലിരിക്കേ സ്വരരാഗ സുന്ദരിമാര്‍ക്കോ വെളിയില്‍ വരാനെന്തൊരു നാണം എന്ന ബാബുക്കയുടെ പാട്ട് ജാനകിയമ്മ പാടിയപ്പോൾ അതൊരു ജീവഗാനമായ പോലെ. ബാബുരാജ്, പി. ഭാസ്കരൻ കുട്ടുകെട്ടിൽ പിറന്ന താനെ തിരിഞ്ഞും മറിഞ്ഞും തൻ താമരമെത്തയിലുരുണ്ടും
മയക്കം വരാതെ മാനത്തു കിടക്കുന്നു മധുമാസ സുന്ദര ചന്ദ്രലേഖ സംഗീതപ്രേമികളുടെ ഹൃദയങ്ങളിൽ പ്രേമതപസ്വിനിയായി എക്കാലവും തുടിക്കുന്ന ശബ്ദമായി. ഏറ്റവുമൊടുവിൽ കോഴിക്കോട്ട് ജാനകിയമ്മ വന്നത് 2016 ജനുവരി 23നായിരുന്നു. ടാഗോർ സെന്റനറി ഹാളിലെ വേദിയിൽ ബാബുക്ക ഈണമിട്ട പാട്ടുകൾ അവർ പാടിയപ്പോൾ ഓർമകളുടെ പുനസമാഗമം കൂടിയായിരുന്നുവെന്ന് ശ്രദ്ധേയനായ യുവഗായകൾ സുനിൽ കുമാർ ഓർക്കുന്നു. അമ്പിളി, സിന്ദുപ്രേംകുമാർ തുടങ്ങിയവരോടൊപ്പമാണ് അന്ന് നിറഞ്ഞുകവിഞ്ഞ സദസ്സിന് ആഹ്ലാദ നിമിഷങ്ങൾ നൽകിയത്.
അകലെ അകലെ നീലാകാശം എന്ന പാട്ട് അന്ന് സുനിൽകുമാറിനൊപ്പം അമ്മയും പാടി. ഉണരൂ വേഗം നീ സുമറാണി, സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ, നാദാ നീവരും കാലൊച്ച കേൾക്കുവാൻ, താനേ തിരിഞ്ഞും മറിഞ്ഞും തുടങ്ങിയ ഗാനങ്ങൾ അമ്മ മുന്നിൽ വന്ന് പാടിയപ്പോൾ കോഴിക്കോട്ടുകാർക്കത് നെഞ്ചിലെ നിധിയായി. ഇതിന് വർഷങ്ങൾക്ക് മുമ്പ് മാനാഞ്ചിറയിലും എസ്. ജാനകി പാടാനെത്തിയത് കോഴിക്കോട്ടുകാർ ഓർക്കുന്നു. എല്ലാവരും പറയുന്നപോലെ ജാനകിയമ്മയുടെ എളിമത്വത്തെ കുറിച്ചാണ് ഗായകൻ സുനിൽകുമാർ വാചാലനാവുന്നത്.
അമ്പിളിയോടൊപ്പമാണ് വർഷങ്ങൾക്ക് മുമ്പ് അമ്മയെ പരിചയപ്പെട്ടത്. 2016 ൽ കോഴിക്കോട്ടെത്തിയപ്പോൾ ഒരു ദിവസം സുനിൽ കുമാറിന്റെ വീട്ടിൽ അമ്മ താമസിച്ചു. അന്ന് കോഴിക്കോട്ടെ മാധ്യമപ്രവർത്തകരുമായും അമ്മ മണിക്കൂറുകളോളം ചെലവഴിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.