മല്ലിക സുകുമാരൻ

‘പുറത്തിറങ്ങി നടക്കാൻ വയ്യ, അൻസിബയുടെ മനസ്സിൽ ആരോ വിഷം കുത്തിവെച്ചു’; താരസംഘടനയിലെ പൊട്ടിത്തെറിയിൽ മല്ലിക സുകുമാരൻ

തിരുവനന്തപുരം: താരസംഘടനയായ 'അമ്മ'യിൽ നിലനിൽക്കുന്ന ഗ്രൂപ്പിസത്തിനും വിവാദങ്ങൾക്കും എതിരെ രൂക്ഷമായ വിമർശനവുമായി മുതിർന്ന നടി മല്ലിക സുകുമാരൻ രംഗത്ത്. സംഘടനയിലെ നിലവിലെ സാഹചര്യം സിനിമാ പ്രവർത്തകർക്ക് പുറത്തിറങ്ങി നടക്കാൻ പോലും കഴിയാത്ത അത്ര വലിയ നാണക്കേടാണെന്ന് അവർ തുറന്നടിച്ചു. 

സംഘടനയുടെ ഇപ്പോഴത്തെ പ്രവർത്തനരീതികളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച മല്ലിക, നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റി പൂർണ്ണമായും പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടു. സംഘടനക്കുള്ളിൽ യാതൊരുവിധ സുതാര്യതയുമില്ലെന്നും കാര്യങ്ങളെല്ലാം ഒളിച്ചും പതുങ്ങിയും നടത്തുകയാണെന്നും അവർ ആരോപിച്ചു. 'അമ്മ' ഓഫീസിൽ എന്തിനാണ് ഇത്രയധികം സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിരിക്കുന്നതെന്നും, ആരെയൊക്കെയാണ് ഇതിലൂടെ നിരീക്ഷിക്കുന്നതെന്നും അവർ ചോദിച്ചു.

സംഘടനക്കുള്ളിലെ കാര്യങ്ങൾ താൻ അറിയുന്നില്ലെന്ന് നടി ശ്വേത മേനോൻ പറയുന്നതിനെ മല്ലിക സുകുമാരൻ തള്ളിക്കളഞ്ഞു. ഇത് ശരിയല്ലെന്നും അവർ കൂട്ടിച്ചേർത്തു. കൂടാതെ, നടൻ ടിനി ടോമിനെതിരെയും മല്ലിക ആരോപണം ഉന്നയിച്ചു. അൻസിബയെയും സരയുവിനെയും കമ്മിറ്റിയിലേക്ക് കൊണ്ടുവരണമെന്ന് നിർബന്ധം പിടിച്ചത് ടിനി ടോം ആയിരുന്നുവെന്നും, ഇതിനു പിന്നിലെ യഥാർഥ ലക്ഷ്യം എന്താണെന്ന് വ്യക്തമല്ലെന്നും അവർ പറഞ്ഞു.

അൻസിബയുടെ കാര്യത്തിൽ മല്ലികയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ‘അൻസിബയുടെ മനസ്സിൽ ആരോ വിഷം കുത്തിവെച്ചിരിക്കുകയാണ്. ആരാണ് ഇതിനു പിന്നിലെന്ന് എനിക്കറിയില്ല’. തന്നോട് മോശമായി പെരുമാറുകയും, അനാവശ്യ അപവാദങ്ങൾ പറഞ്ഞു നടക്കുകയും ചെയ്ത കുക്കു പരമേശ്വരനെതിരെയും മല്ലിക സുകുമാരൻ ശക്തമായ ഭാഷയിൽ പ്രതികരിച്ചു.

സംഘടനയിലെ ഈ അസ്വസ്ഥതകൾക്കും തർക്കങ്ങൾക്കും അറുതി വരുത്താൻ മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള മുതിർന്ന താരങ്ങൾ നേരിട്ട് ഇടപെടണമെന്നും മല്ലിക സുകുമാരൻ ആവശ്യപ്പെട്ടു. സംഘടനയുടെ അഭിമാനവും വിശ്വാസ്യതയും വീണ്ടെടുക്കാൻ കർശനമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നാണ് അവരുടെ ആവശ്യം.

Tags:    
News Summary - Mallika Sukumaran in the explosion in the amma organization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.