കങ്കണ റണാവത്ത്, സോനാക്ഷി സിൻഹ

‘ഞാനൊരു അഭിമാനിയായ സംഘി; മുസ്‍ലിങ്ങളുമായി ബന്ധപ്പെടുന്നവർ തീവ്ര ഇടതുപക്ഷക്കാരായി മാറുന്നു’; വിവാദ പ്രസ്താവനയുമായി വീണ്ടും കങ്കണ റണാവത്

താനൊരു അഭിമാനിയായ സംഘിയാണെന്നും മുസ്‍ലിങ്ങളുമായി ബന്ധപ്പെടുന്നവർ തീവ്ര ഇടതുപക്ഷക്കാരായി മാറുന്നുവെന്നും ബോളിവുഡ് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ കങ്കണ റണാവത്. തന്റെ ആത്മീയ യാത്രയെക്കുറിച്ചും രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും സംസാരിച്ചുകൊണ്ട് അവർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ വിഡിയോയിലൂടെയാണ് ഇക്കാര്യം പറയുന്നത്. താൻ ഒരു മിതവാദിയായ ഹിന്ദുമത വിശ്വാസിയിൽ നിന്ന് അഭിമാനിയായ സംഘിയായി മാറിയെന്ന് പറയുന്ന കങ്കണ, മുസ്‍ലിം യുവാക്കളെ വിവാഹം കഴിച്ച സിനിമ മേഖലയിലെ ഇൻഡസ്ട്രിയിലെ ചിലരെ ലക്ഷ്യമിട്ടാണ് വിവാദ പ്രസ്താവന നടത്തിയത്.

ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ തന്റെ ആശയപരമായ മാറ്റങ്ങളെക്കുറിച്ച് കങ്കണ തുറന്നുപറയുന്നുണ്ട്. ബി.ജെ.പിയുടെയും ആർ.എസ്.എസിന്‍റെയും ആശയങ്ങളുമായി ചേർന്നുപോയതിന് ശേഷം താൻ ഒരു മിതവാദിയായ ഹിന്ദു വിശ്വാസിയിൽ നിന്ന് അഭിമാനിയായ ‘സംഘി’യായി മാറിയെന്ന് നടി പറയുന്നു. ഞാൻ ഒരു മിതവാദിയായ ഹിന്ദു ആയിരുന്നു. എന്നാൽ എന്നോട് ആളുകൾ ചോദിക്കാറുണ്ട്, നീ എപ്പോഴാണ് സംഘിയായത്? എന്ന്. ഞാൻ സംഘിയാകാൻ ആഗ്രഹിക്കുന്നു. ബി.ജെ.പിയുടെയും ആർ.എസ്.എസിന്‍റെയും ഉണർവ് ലഭിച്ച ഹിന്ദു എന്ന ആശയത്തിലേക്ക് മാറാൻ ഞാൻ ആഗ്രഹിക്കുന്നു -കങ്കണ വിഡിയോയിൽ പറഞ്ഞു.

തന്റെ പഴയകാല ജീവിതരീതികളെ ചൂണ്ടിക്കാണിച്ചുകൊണ്ട് ചോദ്യം ചെയ്യുന്നവരുടെ ഇരട്ടത്താപ്പിനെയും നടി ചോദ്യം ചെയ്തു. പണ്ട് ഞാൻ പാർട്ടികളിൽ പങ്കെടുത്തിരുന്നു എന്നത് ശരിയാണ്, എന്നാൽ ഇന്ന് ഞാൻ വ്യക്തമായ കാഴ്ചപ്പാടുള്ളയാകാൻ ആഗ്രഹിക്കുന്നു. എന്തുകൊണ്ടാണ് ആ വഴി മറ്റുള്ളവർക്ക് അടഞ്ഞിരിക്കുന്നത്?’ എന്നും അവർ ചോദിച്ചു.

ഇൻഡസ്ട്രിയിലെ മറ്റ് നടിമാരെക്കുറിച്ചുള്ള കങ്കണയുടെ പരാമർശമാണ് ഇപ്പോൾ വലിയ തോതിൽ ചർച്ചയാകുന്നത്. മുസ്‍ലിം വ്യക്തികളെ വിവാഹം കഴിച്ച പ്രമുഖരായ ചില ഹിന്ദു പെൺകുട്ടികളെ കങ്കണ പരോക്ഷമായി വിമർശിച്ചു. ‘സിനിമയിലെ പല ഹിന്ദു പെൺകുട്ടികളെയും ഞാൻ അടുത്ത് കണ്ടിട്ടുണ്ട്. അവർ ഹിന്ദുക്കളാണെങ്കിലും രാഷ്ട്രീയത്തെക്കുറിച്ച് അവർക്ക് വലിയ ധാരണ ഉണ്ടാകാറില്ല. അവർ സാധാരണയായി വളരെ നിഷ്പക്ഷരായിരിക്കും. എന്നാൽ വിവാഹത്തിലൂടെയോ സൗഹൃദത്തിലൂടെയോ അവർ ഇസ്‍ലാമിക വ്യക്തികളുമായി ബന്ധപ്പെടുമ്പോൾ അവരുടെ ചിന്തകൾ പെട്ടെന്ന് മാറുന്നു. അവർ തീവ്ര ഇടതുപക്ഷക്കാരായി മാറുന്നു,’ -കങ്കണ ആരോപിച്ചു.

ഇന്ത്യൻ ഭരണഘടന എല്ലാവർക്കും ഏത് മതവും ആശയങ്ങളും സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം നൽകുന്നുണ്ടെങ്കിലും, തന്റെ ആത്മീയ വളർച്ചയെ ചോദ്യം ചെയ്യുന്നവരെയാണ് താൻ വിമർശിക്കുന്നതെന്ന് കങ്കണ വ്യക്തമാക്കി. കങ്കണയുടെ ഈ പരാമർശം ആരെയാണ് ഉദ്ദേശിച്ചുള്ളത് എന്ന ചർച്ചയിലാണ് സോഷ്യൽ മീഡിയ. രാഷ്ട്രീയ പ്രവർത്തകനായ ഫഹദ് അഹമ്മദിനെ വിവാഹം കഴിച്ച സ്വര ഭാസ്കറെക്കുറിച്ചാണോ അതോ സഹനടൻ സഹീർ ഇഖ്ബാലിനെ വിവാഹം കഴിച്ച സോനാക്ഷി സിൻഹയെക്കുറിച്ചാണോ നടി സംസാരിച്ചതെന്നാണ് നെറ്റിസൺസ് പ്രധാനമായും സംശയിക്കുന്നത്.

കങ്കണയുടെ ഇൻസ്റ്റാഗ്രാമിലെ പുതിയ സ്റ്റോറികൾ ഈ ഊഹാപോഹങ്ങൾ സോനാക്ഷി സിൻഹയിലേക്ക് തന്നെയാണെന്ന് കൂടുതൽ ഉറപ്പിക്കുന്നതാണ്. ‘ഈ ദിവസങ്ങളിൽ ഒരു നടി പിടിച്ചുപറിക്കാരെ പോലെ വസ്ത്രം ധരിക്കുകയും സംസാരിക്കുകയും ചെയ്യുന്നത് ഞാൻ ശ്രദ്ധിച്ചു. അവൾ ഹാഫ് പാൻറും തിരിച്ചുവെച്ച തൊപ്പിയുമാണ് ധരിക്കുന്നത്’ എന്ന് കങ്കണ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

കഴിഞ്ഞ മാസം ജന്തർമന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധങ്ങളിൽ പങ്കെടുത്ത ജെൻ സി തലമുറയെ ‘ഗട്ടർ ജനറേഷൻ’ എന്ന് വിശേഷിപ്പിച്ച കങ്കണ, തന്റെ മുൻ പ്രസ്താവനയെ വീണ്ടും ആവർത്തിച്ചു. വിദ്യാർഥി സമരങ്ങളെയും പ്രതിഷേധങ്ങളെയും പിന്തുണച്ചുകൊണ്ട് നടി സോനാക്ഷി സിൻഹ പങ്കുവെച്ച വിഡിയോകൾക്ക് പിന്നാലെയാണ് കങ്കണയുടെ ഈ പരോക്ഷ വിമർശനം. ഡൽഹിയിൽ നടന്ന പ്രതിഷേധ മാർച്ചുകളിലും മറ്റും കാഷ്വൽ വസ്ത്രങ്ങളും തൊപ്പിയും ധരിച്ചാണ് സോനാക്ഷി പ്രത്യക്ഷപ്പെടാറുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.