മുംബൈയിലെ സ്വത്ത് വിറ്റത് 559 കോടിക്ക്; എട്ട് മാസത്തിനുള്ളിൽ 1414 കോടിയുടെ ഇടപാടുകൾ, ജിതേന്ദ്രയുടെ റിയൽ എസ്റ്റേറ്റ് സാമ്രാജ്യം
ഇന്ത്യൻ സിനിമയിലെ പല അഭിനോതാക്കളും അഭിനയത്തിന് പുറമേ മറ്റ് പല ബിസിനസുകളിലും പങ്കാളികളാണ്. ഭക്ഷണ-വസ്ത്ര വ്യാപാരവും റിയൽ എസ്റ്റേറ്റുമൊക്കെ പലരും പരീക്ഷിച്ചു നോക്കാറുണ്ട്. നടൻ ജിതേന്ദ്രയും മകൻ തുഷാർ കപൂറും റിയൽ എസ്റ്റേറ്റ് രംഗത്ത് വലിയ നിക്ഷേപങ്ങൾ നടത്താറുണ്ട്. ഇപ്പോഴിതാ, മുംബൈയിലുള്ള വാണിജ്യ കെട്ടിടം ജപ്പാനിലെ എൻ.ടി.ടി ഗ്ലോബൽ ഗ്രൂപ്പിന് 559 കോടി രൂപക്ക് വിറ്റിരിക്കുകയാണ്.
ചാന്തിവ്‌ലി ബാലാജി ഐ.ടി പാർക്കിൽ 30,195 ചതുരശ്ര മീറ്ററിലുള്ള 10 നില കെട്ടിടമാണ് വിറ്റത്. ജിതേന്ദ്രയും തുഷാർ കപൂറും നിയന്ത്രിക്കുന്ന പാന്തിയോൺ ബിൽഡ്കോൺ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള തുഷാർ ഇൻഫ്രാ ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡുമായിട്ടാണ് എൻ.ടി.ടി ഇടപാടുകൾ നടത്തിയത്. 2024ലെ സർക്കാർ ഉത്തരവ് പ്രകാരം 5.59 ലക്ഷം രൂപയുടെ മെട്രോ സെസ് നൽകിയിട്ടുണ്ട്. ജിതേന്ദ്രയും എൻ.ടി.ടി ഗ്ലോബലിനും തമ്മിലുള്ള രണ്ടാമത്തെ വലിയ ഇടപാടാണിത്. 2025 ജൂണിൽ ഇവർ മുംബൈയിലെ ഭൂമി 855 കോടി രൂപക്ക് വിറ്റിരുന്നു.
അഭിനയ ജീവിതത്തിനുശേഷം ജിതേന്ദ്ര നിശബ്ദമായി റിയൽ എസ്റ്റേറ്റ് സാമ്രാജ്യം കെട്ടിപ്പടുക്കുകയാണ്. കഴിഞ്ഞ എട്ട് മാസത്തിനുള്ളിൽ അച്ഛനും മകനും ചേർന്ന് 1414 കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്തി. തന്‍റെ റിയൽ എസ്റ്റേറ്റ് ജീവിതത്തെക്കുറിച്ച് ജിതേന്ദ്ര ഒരു അഭിമുഖത്തിൽ സംസാരിച്ചിരുന്നു.
'ഞാൻ ഒരു സാധാരണ ബിൽഡറെ പോലെയല്ല. സാധാരണ ബിൽഡർമാർ ആദ്യം വസ്തു വിൽക്കും, പക്ഷേ എനിക്ക് അത് ഇഷ്ടമല്ല. അതിനാൽ ഞാൻ ആദ്യം കെട്ടിടം നിർമിക്കും, തുടർന്ന് ഞാൻ അത് വിൽക്കും എന്ന് തീരുമാനിച്ചു. ഒരു സാധാരണ ബിസിനസുകാരനെന്ന നിലയിൽ ഞാൻ വിഡ്ഢിയായി തോന്നിയേക്കാം' -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.