മുംബൈ: വൈറൽ പ്രസ്താവനകൾക്ക് പേരുകേട്ട നടി ഉർവശി റൗട്ടേല വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. അഭിമുഖങ്ങളിലൂടെയും അഭിപ്രായ പ്രകടനങ്ങളിലൂടെയും അവർ പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. ഇത്തവണയും നടിയുടെ ഒരു പ്രസ്താവന തന്നെയാണ് വാർത്തയായത്. ഉത്തരാഖണ്ഡിൽ തന്റെ പേരിൽ ഒരു ക്ഷേത്രമുണ്ടെന്നാണ് പുതിയ വെളിപ്പെടുത്തൽ.
അടുത്തിടെ ഒരു അഭിമുഖത്തിലാണ് നടി വെളിപ്പെടുത്തൽ നടത്തിയത്. ബദരീനാഥിനടുത്തുള്ള ഒരു ക്ഷേത്രം തന്റെ പേരിലാണെന്ന് ഉർവശി അവകാശപ്പെട്ടു. 'എന്റെ പേരിൽ ഒരു ക്ഷേത്രമുണ്ട്. നിങ്ങൾ ബദരീനാഥ് സന്ദർശിക്കുകയാണെങ്കിൽ, അതിനടുത്തായി ഒരു ഉർവശി ക്ഷേത്രമുണ്ട്' -എന്ന് അവർ പറഞ്ഞു.
അനുഗ്രഹം തേടി ആളുകൾ ക്ഷേത്രം സന്ദർശിക്കാറുണ്ടോ എന്ന ചേദ്യത്തിന്, 'അതൊരു ക്ഷേത്രമാണ്, ആളുകൾ അവിടെ പ്രാർത്ഥിക്കാൻ പോകാറുണ്ട്' എന്നായിരുന്നു മറുപടി. ഡൽഹി സർവകലാശാലയിലെ വിദ്യാർഥികൾ ക്ഷേത്രം സന്ദർശിക്കുകയും പ്രാർത്ഥനകൾ അർപ്പിക്കുകയും തന്റെ ഫോട്ടോകൾക്ക് മാലയിടുകയും ചെയ്യുന്നുണ്ടെന്നും ഉർവശി കൂട്ടിച്ചേർത്തു.
അതേ അഭിമുഖത്തിൽ തന്നെ, ദക്ഷിണേന്ത്യയിലും തന്റെ പേരിൽ ഒരു ക്ഷേത്രം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നുവെന്ന് ഉർവശി പറഞ്ഞു. ചിരഞ്ജീവി, പവൻ കല്യാൺ, ബാലകൃഷ്ണ തുടങ്ങിയ താരങ്ങൾക്കൊപ്പം നിരവധി ദക്ഷിണേന്ത്യൻ സിനിമകളിൽ അഭിനയിച്ചതായും നടി പറഞ്ഞു.
എന്നാൽ, ബദരീനാഥ് ക്ഷേത്രത്തിലെ മുൻ ഓഫിസറായ ഭുവൻ ചന്ദ്ര ഈ അവകാശവാദം നിഷേധിച്ചു. ക്ഷേത്രം നടിക്കല്ല, ദേവി ഉർവശിക്കാണ് സമർപിച്ചിരിക്കുന്നതെന്നും ഹിന്ദു പുരാണത്തിലെ ഒരു പുണ്യസ്ഥലമാണതെന്നും അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.