പ്രിയദർശൻ, പ്രീതി സിന്‍റ
സെന്‍സര്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു; പ്രിയദര്‍ശനും പ്രീതി സിന്റയുമുള്‍പ്പെടെ 18 അംഗങ്ങള്‍
ന്യൂഡല്‍ഹി: രാജ്യത്തെ സിനിമകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന പരമോന്നത സമിതിയായ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (CBFC) കേന്ദ്രസര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പുറപ്പെടുവിച്ചു.
സംവിധായകന്‍ പ്രിയദര്‍ശനും ബോളിവുഡ് താരം പ്രീതി സിന്റയും ഉള്‍പ്പെടെ ചലച്ചിത്ര-സാംസ്‌കാരിക രംഗത്തെ പ്രമുഖരായ 18 പേരാണ് പുതുതായി രൂപീകരിച്ച ബോര്‍ഡില്‍ അംഗങ്ങളായുള്ളത്. മൂന്ന് വര്‍ഷത്തെ കാലാവധിയിലേക്കാണ് പുതിയ അംഗങ്ങളെ നിയമിച്ചിരിക്കുന്നത്.
സാധാരണയായി ഓരോ മൂന്ന് വര്‍ഷത്തിലുമാണ് സി.ബി.എഫ്‌സി ബോര്‍ഡ് പുനഃസംഘടിപ്പിക്കാറുള്ളത്. എന്നാല്‍ ചില മുന്‍കാല അംഗങ്ങള്‍ സജീവമല്ലാതാവുകയും മറ്റു ചിലരുടെ കാലാവധി പൂര്‍ത്തിയാവുകയോ അവര്‍ മരണപ്പെടുകയോ ചെയ്തതിനെത്തുടര്‍ന്ന് ബോര്‍ഡിന്റെ പുനഃസംഘടന ഏറെക്കാലമായി വൈകുകയായിരുന്നുവെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. 12 അംഗങ്ങളുമായി 2017ലാണ് അവസാനമായി ബോര്‍ഡ് പുനഃസംഘടിപ്പിച്ചത്. ഏകദേശം എട്ട് വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ പുതിയ ബോര്‍ഡ് നിലവില്‍ വന്നിരിക്കുന്നത്.
പ്രിയദര്‍ശന്‍, പ്രീതി സിന്റ, പങ്കജ് ത്രിപാഠി, സുനില്‍ ഷെട്ടി, മനോജ് ജോഷി, പല്ലവി ജോഷി, രൂപാലി ഗാംഗുലി, പ്രസന്‍ജിത് ചാറ്റര്‍ജി, ഹന്‍സ്രാജ് ഹന്‍സ്, നീലാമദ പാണ്ട, അഭിഷേക് ജയന്‍, വിനോദ് അനുപം, റിക്കി കെജ്, സുപ്രിയ യാര്‍ലഗഡ്ഡ, യതീന്ദ്ര മിശ്ര, നിഷിഗന്ധ വാഡ്, വാമന്‍ കേന്ദ്രെ, രമേഷ് പട്ടന്‍കെ എന്നിവരാണ് സമിതിയിലെ 18 അംഗങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.