ഹൈദരാബാദ്: കഠിനാധ്വാനത്തിന്റെയും സമർപ്പണബോധത്തിന്റെയും കാര്യത്തിൽ പ്രായം ഒരിക്കലും ഒരു തടസമല്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചൻ. തന്റെ 83-ാം വയസ്സിൽ, ഒരൊറ്റ ദിവസം കൊണ്ട് 12 ഹ്രസ്വചിത്രങ്ങളുടെയും രണ്ട് സ്റ്റിൽ ഫോട്ടോ ഷൂട്ടുകളുടെയും ചിത്രീകരണം പൂർത്തിയാക്കിയതായി വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. ഈ പ്രായത്തിലും സിനിമയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകർ.
തന്റെ ഔദ്യോഗിക ബ്ലോഗിലൂടെയാണ് താരം തിരക്കേറിയ ദിവസത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്. ആരാധകരെ തന്റെ ‘വലിയ കുടുംബം’ എന്ന് വിശേഷിപ്പിക്കുന്ന ബച്ചൻ, അവരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നത് തന്‍റെ ദൈനംദിന ജീവിതത്തിന്റെ പ്രധാന ഭാഗമാണെന്ന് വ്യക്തമാക്കി. ദിവസം മുഴുവൻ നീണ്ടുനിന്ന ചിത്രീകരണങ്ങൾക്ക് ശേഷവും രാത്രി വൈകി ആരാധകർക്കായി എഴുതാനും അവരുമായി സംവദിക്കാനും അദ്ദേഹം സമയം കണ്ടെത്തി. ജോലി ഒരിക്കലും നിന്നുപോകരുതെന്നും കഠിനാധ്വാനമാണ് വിജയത്തിന്റെ താക്കോലെന്നും അദ്ദേഹം ഓർമിപ്പിച്ചു.
തന്റെ തിരക്കുകളെക്കുറിച്ച് സംസാരിക്കുന്നതിനൊപ്പം, നിരന്തരമായ പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള സന്ദേശം അമിതാഭ് ബച്ചൻ ബ്ലോഗിലൂടെ പങ്കുവെച്ചു. സാഹചര്യങ്ങൾ മാറിയാലും ലക്ഷ്യങ്ങളിൽ നിന്ന് ഒട്ടും പിന്നോട്ട് പോകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പതിറ്റാണ്ടുകളായി ചലച്ചിത്ര രംഗത്തുണ്ടായിട്ടും അദ്ദേഹം കാത്തുസൂക്ഷിക്കുന്ന ഈ അച്ചടക്കത്തെയും അഭിനിവേശത്തെയും പ്രശംസിച്ച് നിരവധി ആരാധകരാണ് രംഗത്തെത്തിയത്. സാധാരണയായി ആളുകൾ വിശ്രമ ജീവിതത്തിലേക്ക് മാറുന്ന ഈ പ്രായത്തിലും ഇത്രയധികം ഊർജത്തോടെ ജോലി ചെയ്യുന്ന ബിഗ് ബി തങ്ങൾക്ക് വലിയൊരു പ്രചോദനമാണെന്ന് സോഷ്യൽ മീഡിയയിലൂടെ ആരാധകർ കുറിച്ചു.
നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന 'കൽക്കി 2898 എ.ഡി' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ തിരക്കുകളിലാണ് അമിതാഭ് ബച്ചൻ ഇപ്പോൾ. പ്രഭാസ്, കമൽ ഹാസൻ, ദീപിക പദുകോൺ എന്നിവരും ഈ ബിഗ് ബജറ്റ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. രജനീകാന്തിനൊപ്പം അഭിനയിച്ച 'വേട്ടയ്യൻ' എന്ന ചിത്രത്തിലാണ് ബച്ചൻ അവസാനമായി പ്രേക്ഷകർക്ക് മുന്നിലെത്തിയത്. കൈനിറയെ ചിത്രങ്ങളുമായി, സിനിമയോടുള്ള അടങ്ങാത്ത ആഗ്രഹത്തിന്റെയും അച്ചടക്കത്തിന്റെയും ഉത്തമ ഉദാഹരണമായി അമിതാഭ് ബച്ചൻ തന്റെ യാത്ര തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.