സിനിമയിലെത്താൻ കഠിനാധ്വാനം മാത്രം പോരെന്ന് നടി സന്യ മൽഹോത്ര. കഠിനാധ്വാനം ചെയ്യുന്ന ഒരുപാട് സുഹൃത്തുക്കൾ തനിക്കുണ്ടെന്നും ശരിയായ അവസരങ്ങൾ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കുമെന്നും പിങ്ക് വില്ലക്ക് നൽകിയ അഭമുഖത്തിൽ പറഞ്ഞു. ആമിർ ഖാൻ ചിത്രം നല്ലൊരു അവസരമാണ് നൽകിയത്.അത് തനിക്ക് ഗുണം ചെയ്തുവെന്നും താരം കൂട്ടിച്ചേർത്തു.
'എല്ലാവരും കഠിനാധ്വാനം ചെയ്യുന്നുണ്ട്. എന്നാൽ ശരിയായ സമയത്ത് മികച്ച അവസരം കിട്ടുക എന്നതാണ് പ്രധാനമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.കഠിനാധ്വാനം അത്യാവശ്യമാണ്, പക്ഷേ ശരിയായ സമയത്ത് ശരിയായ അവസരം ലഭിക്കുമ്പോഴാണ് മാറ്റങ്ങളുണ്ടാകുന്നത്. എനിക്ക് ആമിർ ഖാൻ ചിത്രം ദംഗൽ അത്തരമൊരു അവസരമാണ് നൽകിയത്. ദംഗലിന് ശേഷം നിരവധി വാതിലുകൾ എനിക്ക് മുന്നിൽ തുറന്നു. ഇപ്പോഴും കഠിനാധ്വാനം ചെയ്യുന്ന സുഹൃത്തുക്കളുണ്ട്. അവർ പരിശ്രമിക്കുന്നത് കുറവായിട്ടല്ല, ശരിയായ അവസരം ലഭിക്കാത്തതുകൊണ്ടാണ്. ശരിയായ അവസരം ലഭിക്കുക എന്നതാണ് കാര്യം.
ദംഗൽ എന്റെ ആദ്യ ചിത്രമായിരുന്നു. അതൊരു വലയ പ്രൊജക്ട് ആയിരുന്നു. തുടർന്ന് എനിക്ക് ലഭിച്ച എല്ലാ അവസരങ്ങൾക്കും നന്ദിയുണ്ട്. എന്റെ ജോലിയെ ഞാൻ ഒരിക്കലും നിസ്സാരമായി കണ്ടിട്ടില്ല. ദംഗൽ പോലുള്ള ഒരു അരങ്ങേറ്റം ലഭിക്കുന്നത് അപൂർവമാണെന്ന് എനിക്കറിയാം, പ്രത്യേകിച്ച് സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരാൾക്ക്; സന്യ പറഞ്ഞു.
മിസ്സിസ് ആണ് സന്യ മൽഹോത്രയുടെ ഏറ്റവും പുതിയ ചിത്രം. സുരാജ് വെഞ്ഞാറമൂട്- നിമിഷ സജയൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 2021ൽ ജിയോ ബേബി സംവിധാനം ചെയ്ത ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കാണിത്.ആരതി കദവ് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ജിയോ സ്റ്റുഡിയോസിൻ്റെ ബാനറിൽ ജ്യോതി ദേശ്പാണ്ഡെയാണ്. റിച്ച ശർമ എന്ന കഥാപാത്രത്തെയാണ് സന്യ അവതരിപ്പിച്ചിരിക്കുന്നത്.സീ 5 ലാണ് ചിത്രം റിലീസ് ചെയ്തരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.