തൃശൂർ: തൃശൂരിന്റെ ജനകീയവും പാരമ്പര്യ ആഘോഷവുമായ പുലിക്കളിയെ അധിക്ഷേപിക്കുന്ന തരത്തിൽ എഴുത്തുകാരനും നടനുമായ വി.കെ. ശ്രീരാമൻ നടത്തിയ പരാമർശങ്ങൾ അത്യന്തം അപലപനീയമാണെന്ന് ബി.ജെ.പി സിറ്റി ജില്ല പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്. അത്തരമൊരു ജനകീയ കലാരൂപത്തെയും അതിനായി പ്രവർത്തിക്കുന്ന കലാകാരന്മാരെയും പരിഹസിക്കുന്ന സമീപനം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
പുലിക്കളി രൂപവൈകൃതത്തെ കലക്കുവേണ്ടി ഉപയോഗിക്കുന്ന ആഭാസമാണെന്ന് കഴിഞ്ഞ ദിവസം ശ്രീരാമൻ വിമർശിച്ചിരുന്നു. പുരുഷന്മാർക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണെന്നും ആ വൈകൃതത്തെ കലക്കു വേണ്ടി ഉപയോഗിക്കുക എന്നത് ആഭാസമാണെന്നുമാണ് പുലിക്കളിക്കു വേണ്ടി പരിശീലനം നടത്തുന്നവരുടെ ചിത്രം പങ്കുവെച്ച് ശ്രീരാമൻ ഫേസ്ബുക്കിൽ കുറിച്ചത്.
പുലിക്കളിയെ പ്രോത്സാഹിപ്പിക്കുന്നതിനും കലാകാരന്മാർക്ക് പിന്തുണ നൽകുന്നതിനും കേന്ദ്രസർക്കാർ പോലും മുന്നോട്ടുവരുന്ന ഈ ഘട്ടത്തിൽ, അതിനെ അപകീർത്തിപ്പെടുത്തുന്ന ഇത്തരം പരാമർശങ്ങൾ ഉണ്ടാകുന്നത് ഗൗരവമായി കാണേണ്ടതാണെന്നും ജസ്റ്റിൻ ജേക്കബ് പറഞ്ഞു. ശ്രീരാമന്റെ പ്രസ്താവനക്ക് പിന്നിൽ ഏതെങ്കിലും തരത്തിലുള്ള ഗൂഢലക്ഷ്യമോ ആസൂത്രിത നീക്കമോ ഉണ്ടോയെന്ന കാര്യവും പരിശോധിക്കപ്പെടണം. ശ്രീരാമൻ തന്റെ പരാമർശം ഉടൻ പിൻവലിക്കുകയും തൃശൂർ ജനതയോടും പുലിക്കളി കലാകാരന്മാരോടും പരസ്യമായി മാപ്പ് പറയുകയും വേണം. അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രതിഷേധം ഉയരുമെന്നും ജനങ്ങൾ ഉചിതമായ മറുപടി നൽകുമെന്നും ജസ്റ്റിൻ ജേക്കബ് മുന്നറിയിപ്പ് നൽകി.
ലോകത്തൊരിടത്തും കണ്ടാൽ ഓക്കാനം വരുന്ന ഇത്തരം ഒരു കലാ വൈകൃതം ഉണ്ടാവില്ലെന്നും ഇത് ഒരു ഭാരതീയ കലയാണെന്നും നാട്യശാസ്‌ത്രത്തിൽ ‘ശാർദൂലവിക്രീഡിതം’ എന്ന് ഈ കുംഭകുലുക്കിക്കളിയെപ്പറ്റി പരാമർശമുണ്ടെന്നും പരിഹാസ രൂപേണ ശ്രീരാമൻ ഫേസ് ബുക്ക് പോസ്റ്റിൽ പരാമർശിച്ചിരുന്നു. അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ ഇതിനകം രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.