കൂറ കഴുതയോട് പറഞ്ഞു:
‘എനിക്ക് അഴുക്കിന്റെ ഏത് നരകത്തിലും ജീവിക്കാം.’
‘അഴുക്കെനിക്കും വിഷമമുള്ള കാര്യമല്ല. നിനക്ക് എന്റെയത്ര സ്വീകാര്യതയില്ലല്ലോ’ -കഴുത വിട്ടുകൊടുത്തില്ല.
‘നിന്റെ സ്വീകാര്യതയിൽ യജമാനന്റെ സ്വാർഥതയുണ്ട്, സുഹൃത്തേ’-കൂറ അനുതാപപൂർവം പറഞ്ഞു. തന്റെ ടെന്റക്കിൾസ് ഒന്ന് കുടഞ്ഞിട്ട് കൂറ കഴുതക്കുചുറ്റും പറന്നു.
‘നിനക്ക് എന്നെപ്പോലെ പറക്കാനാവുമോ?’
‘നിന്നെപ്പോലെ ചുറ്റിയടിച്ച് പറന്നിട്ടെന്തു കാര്യം? എനിക്കുള്ള വെള്ളവും ഭക്ഷണവും യജമാനൻ എന്റെയരികിൽ വെച്ചുതരും. അൽപം ഭക്ഷണത്തിനായി നീ പറന്നു പറന്ന് ക്ഷീണിക്കേണ്ടേ?’
‘ഓരോ പറക്കലിലും ഞാനെന്തെന്തനുഭവങ്ങളാണ് നേടുന്നതെന്ന് നിനക്കറിയുമോ?’
കിടന്നിടത്ത് നിന്നെഴുന്നേറ്റ് കഴുത തിരിച്ചടിച്ചു: ‘ഒരു പാടനുഭവങ്ങൾ നേടിയിട്ടെന്തു കാര്യം? കൂടുതൽ വേദനിക്കാനോ?’
‘ഓരോ വേദനയിൽനിന്നും അപമാനത്തിൽ നിന്നും ഞാനെന്തെന്തു പാഠങ്ങൾ പഠിക്കുന്നുവെന്ന് നീ മനസ്സിലാക്കണം.’
‘ആർക്കു വേണം നിന്റെ പാഠങ്ങൾ?’
‘അവഗണനയുടെയും അപമാനത്തിന്റെയും ചതുപ്പിൽനിന്ന് ഞങ്ങൾ നിങ്ങളുടെ സാമ്രാജ്യങ്ങളെ കടപുഴക്കും.’
‘വിഡ്ഢിത്തത്തിന്റെയും ക്രൂരതയുടെയും വിളഭൂമിയിലാണ് ഞങ്ങളുടെ സാമ്രാജ്യങ്ങൾ. നമ്മുടെ സിംഹാസനങ്ങളെ ഇളക്കിയെടുക്കാൻ നിങ്ങളുടെ സൂക്ഷ്മദർശിനികൾക്കാവില്ല’ -കഴുത ആത്മവിശ്വാസച്ചിരി ചിരിച്ചു.
സവർണ ഭാണ്ഡങ്ങൾ ചുമക്കാനായി കഴുത യജമാനന്റെ അടുത്തേക്ക് നടന്നു. കൂറകളുടെ ജാഥയിൽ അണിനിരക്കാനായി കൂറ അവർണക്കുടിലിലേക്ക് പറന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.