തിരുവനന്തപുരം: കെ- റെയിൽ വിഷയത്തിൽ സംസ്ഥാനത്ത് പുസ്തകപ്പോരിനും വഴിയൊരുങ്ങുന്നു. നിയമസഭയിലെ ഏറ്റുമുട്ടലിന് പിന്നാലെയാണ് ബൗദ്ധികതലത്തിലെ പോരിനും കളമൊരുങ്ങുന്നത്. സി.പി.എം നേതാവും മുൻ മന്ത്രിയുമായ ഡോ. തോമസ് ഐസക് അടുത്തിടെ പ്രസിദ്ധീകരിച്ച പുസ്തകത്തിന് ബദലായി മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് പുസ്തകം തയാറാക്കുന്നത്.
'എന്തുകൊണ്ട് കെ- റെയിൽ' എന്ന ഐസക്കിന്റെ പുസ്തകത്തിന് ബദലായി 'ആർക്കും വേണ്ടാത്ത കെ- റെയിൽ' എന്ന പേരിലാണ് ചെന്നിത്തലയുടെ പുസ്തകം. ഈ മാസം 17ന് തലസ്ഥാനത്ത് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ആദ്യകോപ്പി നൽകി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പുസ്തക പ്രകാശനം നിർവഹിക്കും.
ആഗോള ടെൻഡർ ക്ഷണിക്കാതെ കൺസൽട്ടൻസി കരാർ നൽകിയതിലെ അഴിമതി, പദ്ധതി സൃഷ്ടിക്കുന്ന സാമൂഹിക, പാരിസ്ഥിതിക പ്രശ്നങ്ങൾ, പദ്ധതി വഴി കേരളം എത്തുന്ന കടക്കെണി, ബ്രോഡ്ഗേജിന് പകരം സ്റ്റാൻഡേർഡ് ഗേജിൽ പാത പണിയുന്നതിലെ പൊരുത്തക്കേട് തുടങ്ങിയവയാണ് ചെന്നിത്തലയുടെ പുസ്തകത്തിലെ പ്രധാന പരാമർശങ്ങൾ.
അതേസമയം, സംസ്ഥാനത്ത് കെ- റെയിൽ നടപ്പാക്കേണ്ടതിന്റെ ആവശ്യകതയാണ് ഐസക്കിന്റെ പുസ്തകത്തിൽ ഊന്നിപ്പറയുന്നത്. കെ- റെയിലിനെപ്പറ്റി മനസ്സിലാക്കാൻ ഐസക്കിന്റെ പുസ്തകം യു.ഡി.എഫ് എം.എൽ.എമാർക്ക് സൗജന്യമായി നൽകാമെന്ന് കഴിഞ്ഞദിവസം നിയമസഭയിൽ നടന്ന ചർച്ചയിൽ എ.എൻ. ഷംസീർ പരിഹസിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.