തന്റെ ജീവിതത്തിൽ ലഭിച്ച വിലപ്പെട്ട ഉപദേശം വെളിപ്പെടുത്തി എഴുത്തുകാരി കെ.ആർ.മീര. സാഹിത്യകാരൻ ആനന്ദാണ് ആ ഉപദേശം നൽകിയതെന്നും അവർ സമൂഹമാധ്യമത്തിൽ കുറിച്ചു. രണ്ടായിരത്തിപ്പത്തിൽ ഒരു മീറ്റിങ്ങിൽ വച്ചു കണ്ടപ്പോൾ ആനന്ദ് ഒരു ഉപദേശം തന്നു. എഴുതാനുള്ളതൊക്കെ ആരോഗ്യമുള്ള കാലത്തുതന്നെ എഴുതിത്തീർക്കുക എന്നതായിരുന്നു അത് -മീര കുറിച്ചു. തനിക്കും മറ്റുള്ളവരോട് പറയാനുള്ളത് അതുതന്നെയാണെന്നും അവർ എഴുതുന്നു. കുറിപ്പിന്റെ പൂർണരൂപം താഴെ
രണ്ടായിരത്തിപ്പത്തിൽ ഒരു മീറ്റിങ്ങിൽ വച്ചു കണ്ടപ്പോൾ 'ആൾക്കൂട്ട'ത്തിന്റെയും 'മരുഭൂമികൾ ഉണ്ടാകുന്നതി'ന്റെയും 'ഗോവർധന്റെ യാത്രകളു'ടെയും എഴുത്തുകാരൻ, മലയാളത്തിന്റെ ബർഹസ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ശ്രീ ആനന്ദ് ഒരു ഉപദേശം തന്നു:
'എഴുതാനുള്ളതൊക്കെ ആരോഗ്യമുള്ള കാലത്തുതന്നെ എഴുതിത്തീർക്കുക'
മുൻഗാമികളായ എഴുത്തുകാരിൽ അദ്ദേഹം മാത്രമേ എഴുത്തു സംബന്ധിച്ച് എന്തെങ്കിലും ഒരു ഉപദേശം നൽകിയിട്ടുള്ളൂ.
(അതിന് ഒരു കൊല്ലം മുമ്പ് സാക്ഷാൽ കമല സുരയ്യ ഒരു മുന്നറിയിപ്പു തന്നിട്ടുണ്ട്:
'അധികം എഴുതണ്ടട്ടോ. ഇവിടുള്ളോര് ദുഷ്ടൻമാരാ. അവർക്കു വേണ്ടി ഒരിക്കലും എഴുതരുത്')
ആനന്ദ് സാറിന്റെ ഉപദേശത്തിന്റെ വില മനസ്സിലായത് 'ആരാച്ചാർ' എഴുതിയ കാലത്താണ്.
വർഷങ്ങൾക്കു ശേഷം, 'ഘാതക'നും 'കഥയെഴുത്തും' 'ഖബറും' 'കലാച്ചി' യുടെ ഒരു ഭാഗവും പിന്നിടുമ്പോൾ, അനുഭവപ്പെടുന്ന തീവ്രയാതനയിൽ ആ വാക്കുകളുടെ വ്യാപ്തി കൂടുതൽ വ്യക്തമാകുന്നു.
പിന്നാലെ വരുന്നവരോട് ഞാനും അത് ആവർത്തിക്കുന്നു:
-എഴുതാനുള്ളതൊക്കെ ആരോഗ്യമുള്ള കാലത്തുതന്നെ എഴുതിത്തീർക്കുക.
ആരോഗ്യമെന്നാൽ എന്തിനെക്കുറിച്ചെങ്കിലുമൊക്കെ സന്തോഷിക്കാനുള്ള ശേഷികൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.