150 വർഷം പിറകിലേക്ക് സഞ്ചരിക്കുക, അന്നത്തെ ലോകത്തെ തന്നെ ഏറ്റവും വലിയ ഡ്രഗ് ഡീലർ എസ്കോബാറെണെന്നായിരിക്കും ഭൂരിപക്ഷത്തിന്‍റെയും അഭിപ്രായം. എന്നാൽ ജീവചരിത്രകാരനായ സാം കെല്ലിയുടെ അഭിപ്രായത്തിൽ എസ്കോബാറിനെ വെറും തെരുവ് കച്ചവടക്കാരന് സമനായി മാറ്റുന്ന തരത്തിൽ ഒരു വലിയ മയക്കുമരുന്ന് സാമ്രാജ്യം തന്നെ വിക്ടോറിയ രാജ്ഞി സ്വയം നിയന്ത്രിച്ചിരുന്നു.
ഹ്യൂമൻ ഹിസ്റ്ററി ഓൺ ഡ്രഗ്സ്: ആൻ അട്ടർലി സ്കാൻഡലസ് ബട്ട് എന്‍റയർലി ട്രൂത്ത്ഫുൾ ലുക്ക് അറ്റ് ഹിസ്റ്ററി അണ്ടർ ദി ഇൻഫ്ലുവൻസ്' എന്ന തന്റെ പുസ്തകത്തിൽ കെല്ലി പറയുന്നത്, 19-ാം നൂറ്റാണ്ടിലെ എലിസബത്ത് രാജ്ഞി ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പിന്തുണയോടെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് സാമ്രാജ്യത്തിനാണ് നേതൃത്വം നൽകിയിരുന്നത് എന്നാണ്. മയക്കുമരുന്ന് വ്യാപാരത്തിൽ നിന്നുള്ള വരുമാനം വളരെ വലുതായിരുന്നതിനാൽ മുഴുവൻ രാജ്യത്തിനും വേണ്ട സാമ്പത്തിക സ്രോതസ്സായി പ്രവർത്തിക്കാൻ അതിന് കഴിഞ്ഞുവെന്നും കെല്ലി സമർഥിക്കുന്നു.
മയക്കുമരുന്നുകളുടെ വലിയ ആരാധികയായിരുന്നു വിക്ടോറിയ രാജ്ഞി എന്നും കെല്ലി പറയുന്നു. തനിക്ക് ഏറ്റവും പ്രിയപ്പെട്ട കറുപ്പ് ഉൾപ്പെടെ രാജ്ഞി പതിവായി വിവിധ മയക്കുമരുന്നുകൾ ഉപയോഗിച്ചിരുന്നു. കറുപ്പിന്‍റേയും മദ്യത്തിന്‍റേയും മിശ്രിതമായ ലൗഡനം രൂപത്തിലാണ് രാജ്ഞി ഇത് ആസ്വദിച്ചിരുന്നത്. വിക്ടോറിയ രാജ്ഞി എല്ലാ ദിവസവും രാവിലെ ഒരു വലിയ അളവിൽ ലൗഡനം കുടിച്ചിരുന്നുതായി കെല്ലി എഴുതുന്നു.
അക്കാലത്ത് നിയമാനുസൃതമായിരുന്ന കൊക്കെയ്നും രാജ്ഞി സുലഭമായി ഉപയോഗിച്ചിരുന്നു. അതായിരുന്നു അവരുടെ ആത്മശ്വാസത്തിന്‍റെ ഇന്ധനം. ആർത്തവ അസ്വസ്ഥതകൾ ലഘൂകരിക്കാൻ ഡോകർമാർ രാജ്ഞിക്ക് കഞ്ചാവ് നിർദ്ദേശിച്ചിരുന്നു. പ്രസവ സമയത്ത് രാജ്ഞി ക്ലോറോഫോം ഉപയോഗിച്ചതായും കെല്ലി വിവരിക്കുന്നു.
എന്നാൽ വിക്ടോറിയയുടെ മയക്കുമരുന്ന് ഉപയോഗം വ്യക്തിപരമായ ആസ്വാദനത്തിൽ മാത്രം ഒതുങ്ങിയിരുന്നില്ല. അത് ഭൂഖണ്ഡങ്ങളിലുടനീളം വ്യാപിച്ചുകിടന്നു. 1837ൽ രാജ്ഞി സിംഹാസനത്തിലേറിയപ്പോൾ അവർ നേരിട്ട ഒരു വലിയ പ്രശ്നം ബ്രിട്ടൻ, ചൈനീസ് ചായയെ ആശ്രയിക്കുന്നതായിരുന്നു. വലിയ തോതിലുള്ള തേയില ഇറക്കുമതി ചെയ്ത് ബ്രിട്ടീഷ് വെള്ളി ശേഖരം മുഴുവൻ വറ്റി തുടങ്ങിയതോടെ അവർ അതിന് പരിഹാരം തേടി. കറുപ്പ് ആയിരുന്നു അതിനുള്ള ഉത്തരം. ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള ഇന്ത്യയിൽ രാജ്ഞി കറുപ്പ് വൻതോതിൽ കൃഷി ചെയ്യുകയും ചൈനക്ക് വിൽക്കുകയും ചെയ്തു.
ഇതോടെ വ്യാപാരത്തിന്‍റെ ഗതി മാറിമറിഞ്ഞു. ചായക്കായി ബ്രിട്ടീഷുകാർ ചെലവഴിച്ച മുഴുവൻ വെള്ളിയും അതിലേറെയും തിരികെ നൽകാൻ ചൈന നിർബന്ധിതരായി. അങ്ങനെ വ്യാപാര കമ്മിയിൽ നിന്ന് കര കയറാൻ ബ്രിട്ടനായി. താമസിയാതെ, ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ വാർഷിക വരുമാനത്തിന്റെ നെടുംതൂണായി കറുപ്പ് മാറി. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ വാർഷിക വരുമാനത്തിന്‍റെ 15% മുതൽ 20% വരെ കറുപ്പ് വിൽപ്പനയിൽ നിന്നുള്ള വരുമാനമായിരുന്നു.
എന്നാൽ, ചൈനയിലെ ഉന്നത ഉദ്യോഗസ്ഥനായ ലിൻ സെക്സു കറുപ്പ് വ്യാപാരം അവസാനിപ്പിക്കാൻ ശ്രമിച്ചു. ചായക്കും സിൽക്കിനും പകരമായി ബ്രിട്ടന്റെ വിഷമരുന്നുകളുടെ കയറ്റുമതി അവസാനിപ്പിക്കണമെന്ന് വിക്ടോറിയ രാജ്ഞിയോട് ആവശ്യപ്പെട്ടു. രാജ്ഞി ഇത് ചെവിക്കൊണ്ടില്ല. 1839ൽ ദക്ഷിണ ചൈനാ കടലിൽ ലിൻ 2.5 ദശലക്ഷം പൗണ്ട് ബ്രിട്ടീഷ് കറുപ്പ് പിടിച്ചെടുത്ത് നശിപ്പിച്ചു. ഇത് ചൈനക്കെതിരെ തിരിയാൻ വിക്ടോറിയയെ പ്രേരിപ്പിച്ചു. ഒന്നാം കറുപ്പ് യുദ്ധം ചൈനയുടെ പരാജയത്തിലും ഹോങ്കോങ്ങിനെ വിട്ടുകൊടുക്കുന്ന ഒരു ഉടമ്പടിയിലും പുതിയ തുറമുഖങ്ങൾ തുറക്കുന്നതിലും ബ്രിട്ടീഷ് പൗരന്മാർക്ക് ചൈനീസ് നിയമത്തിൽ നിന്ന് പ്രതിരോധം നൽകുന്നതിലുമാണ് അവസാനിച്ചത്.
ചൈനയെ എളുപ്പത്തിൽ പരാജയപ്പെടുത്താൻ കഴിയുമെന്ന് രാജ്ഞി ലോകത്തിന് കാണിച്ചുകൊടുക്കുകയായിരുന്നുവെന്ന് കെല്ലി പറയുന്നു. വിക്ടോറിയ രാജ്ഞിയെ സംബന്ധിച്ചിടത്തോളം അത് അവരുടെ സാമ്രാജ്യത്തിന്‍റെ വിജയം മാത്രമല്ല, ലാഭം വർധിപ്പിക്കുന്നതുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.