സലാഹുദ്ദീന്
കുന്നിക്കോട്: മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെതുടര്‍ന്ന് യുവാവ് മരിച്ച സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. കുന്നിക്കോട് പച്ചില അല്‍ഫിയ ഭവനില്‍ സലാഹുദ്ദീനാണ് (61) പിടിയിലായത്. കഴിഞ്ഞ 17നാണ് കേസിനാസ്പദമായ സംഭവം.
സലാഹുദ്ദീനും കൂട്ടുപ്രതിയും മകനുമായ ദമീജ് അഹമ്മദും ചേര്‍ന്ന് അയല്‍വാസിയായ കുന്നിക്കോട് പച്ചില കടുവാംകോട് വീട്ടിൽ അനിൽകുമാറിനെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. അനില്‍കുമാറിന്‍റെ വീട്ടുമുറ്റത്ത് നിന്ന തേക്കുമരം മുറിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് അക്രമത്തിലേക്ക് എത്തിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് മുതല്‍ ഇരുവീട്ടുകാരും തമ്മില്‍ വഴക്കായിരുന്നു. തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ച സലാഹുദ്ദീനും മകന്‍ ദമീജും ചേര്‍ന്ന് ഇരുമ്പുവടി ഉപയോഗിച്ച് അനില്‍കുമാറിനെ മർദിച്ച് അവശയാക്കി.
അക്രമത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അനിലിനെ കുന്നിക്കോട് പൊലീസ് സ്ഥലത്തെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പുനലൂര്‍ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അക്രമത്തിനുശേഷം ഏര്‍വാടിയിലേക്ക് പോയ പ്രതിയെ കൊട്ടാരക്കര ഡിവൈ.എസ്.പി വിജയകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
പിടികൂടിയ പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കുന്നിക്കോട് എസ്.എച്ച്.ഒ എം. അന്‍വര്‍, എസ്.ഐമാരായ വൈശാഖ് കൃഷ്ണന്‍, ഫൈസല്‍, ഉദ്യോഗസ്ഥരായ ബിജു, അനീഷ് എം. കുറുപ്പ്, അരുണ്‍ഷാ എന്നിവര്‍ അറസ്റ്റിനും തെളിവെടുപ്പിനും നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.