പട്ന: വാഴ വെട്ടി മാറ്റിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ സൈനികനെയും പിതാവിനെയും ബന്ധു വെടിവച്ചുകൊന്നു. ബിഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം.
സൈനികനായ ജിതേന്ദ്ര കുമാറിനെയും പിതാവ് മുനാരിക് റായിയെയുമാണ് ബന്ധു കൊലപ്പെടുത്തിയത്. ആക്രമണത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതി ജഗദീഷ് റായിയെ പൊലീസ് ഏറ്റമുട്ടലിലൂടെ കീഴടക്കി. ഇയാളുടെ രണ്ടു കാലുകൾക്കും വെടിയേറ്റതായി പൊലീസ് അറിയിച്ചു.
ഗ്രാമത്തിലെ വഴിയോട് ചേർന്ന് നട്ടിരുന്ന വാഴ യാത്രക്കാർക്ക് തടസമായതിനെ തുടർന്ന് മുനാരിക് റായ് മുറിച്ചുമാറ്റുകയായിരുന്നു. ഇതേ ചൊല്ലി ജഗദീഷ് റായിയുമായി വാക്കേറ്റമുണ്ടായി. ശനിയാഴ്ച വൈകുന്നേരം പൊലീസ് സ്ഥലത്തെത്തി ഇരുവിഭാഗത്തെയും അനുനയിപ്പിച്ച് പ്രശ്നം താൽക്കാലികമായി പരിഹരിച്ചെങ്കിലും പിന്നീട് പ്രതി തോക്കുമായെത്തി വെടിയുതിർക്കുകയായിരുന്നു.
വെടിയേറ്റയുടൻ സംഭവസ്ഥലത്തുവെച്ച് തന്നെ മുനാരിക് റായ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ ജിതേന്ദ്ര കുമാറിനെ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരിക്കുകയായിരുന്നു. ഡൽഹിയിൽ സേവനമനുഷ്ഠിച്ചിരുന്ന സൈനികനായ ജിതേന്ദ്ര മറ്റൊരു ബന്ധുവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനായി ഏതാനും ദിവസം മുമ്പാണ് നാട്ടിലെത്തിയത്.
ഇരുകാലുകൾക്കും പരിക്കേറ്റ ജഗദീഷ് റായിയെ ചികിത്സക്കായി ഹാജിപൂർ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിക്കെതിരെ കൊലപാതകക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. ഇയാളിൽനിന്ന് തോക്കും പൊലീസ് പിടിച്ചെടുത്തു.
ഭൂമിത്തർക്കവും വഴിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമാണ് വാഴയുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നിലെ കാരണമെന്ന് പൊലീസ് പറഞ്ഞു. കേസിൽ അന്വേഷണം തുടരുകയാണെന്നും സംഭവവുമായി ബന്ധപ്പെട്ട മറ്റ് പ്രതികളെക്കുറിച്ചും അന്വേഷിക്കുകയാണെന്നും വൈശാലി ജില്ലാ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.