വളളിയമ്മ, പ്രതി പഴനി

'വിറകുകൊള്ളി കൊണ്ട് തലക്കടിച്ച് കൊന്നു, കുഴികുത്തി മൂടി, രണ്ടുദിവസം കഴിഞ്ഞ് മറ്റൊരു കുഴിയിലേക്ക് മാറ്റി'; ആദിവാസി സ്ത്രീയുടെ മരണം തലയോട്ടി തകർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

പാലക്കാട്: അട്ടപ്പാടിയില്‍ ഉള്‍വനത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ ആദിവാസി സ്ത്രീയുടെ മരണം തലയോട്ടി പൊട്ടിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇലച്ചിവഴി ആഞ്ചക്കൊമ്പ് ഉന്നതിയിലെ വളളിയമ്മയെ ആണ് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. നെറ്റിക്ക് മുകളില്‍ തലയോട്ടിയിലേറ്റ പൊട്ടലാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്.

വിറകുകൊളളി കൊണ്ട് തലക്ക് അടിച്ചാണ് വള്ളിയമ്മയെ കൊലപ്പെടുത്തിയതെന്ന് പങ്കാളിയായ പഴനി സമ്മതിച്ചിരുന്നു. വിറക് ശേഖരിക്കുന്നതിനിടെയായിരുന്നു കൊലപാതകം. മരണം ഉറപ്പാക്കിയ ശേഷം അന്നുതന്നെ കുഴികുത്തി ഭാഗികമായി മൂടി. രണ്ടു ദിവസത്തിന് ശേഷം തൂമ്പയുമായെത്തി തൊട്ടടുത്ത് മറ്റൊരു കുഴിയെടുത്ത് മൂടിയെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി.

കഴിഞ്ഞ ദിവസമാണ് വള്ളിയമ്മയുടെ മൃതദേഹം പുതൂര്‍ പൊലീസും വനംവകുപ്പും ചേന്ന് പുറത്തെടുത്തത്. സംഭവത്തില്‍ പഴനിയെ പുതൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് വളളിയമ്മയെ കൊലപ്പെടുത്തിയതെന്നാണ് പഴനി പൊലീസിന് നല്‍കിയ മൊഴി.

രണ്ട് മാസം മുമ്പാണ് വള്ളിയമ്മയെ കാണാതായത്. വള്ളിയമ്മയുടെ മക്കൾ പൊലീസിൽ പരാതി നൽകിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. തുടർന്നാണ് പഴനിയെ പിടികൂടിയത്. വള്ളിയമ്മയെ കൊന്ന് ഉൾവനത്തിൽ കുഴിച്ചിട്ടതായി പഴനി വെളിപ്പെടുത്തിയിരുന്നു. ഇതനുസരിച്ചാണ് പൊലീസ് ഉൾവനത്തിലെത്തി തിരച്ചിൽ നടത്തിയത്.

Tags:    
News Summary - Woman found buried in forest dies of skull fracture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.