കൊല്ലം: ശക്തികുളങ്ങര മരുത്തടി ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ 18കാരൻ മരിച്ചു. കുന്നത്തൂർ സ്വദേശിയായ ഹരികൃഷ്ണനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. മരുത്തടി സ്വദേശി സുനില്‍കുമാര്‍, രതീഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മാർച്ച് ഒന്നിനായിരുന്നു ഹരികൃഷ്ണന് ക്രൂരമായി മർദനമേറ്റത്. മരുത്തടി ക്ഷേത്രത്തിലെ തിരുവാഭരണ ഘോഷയാത്രക്കിടെയായിരുന്നു സംഭവം. മരുത്തടിയിലുള്ള സഹോദരിയുടെ വീട്ടിൽ ഉത്സവം കൂടാൻ എത്തിയതായിരുന്നു ഹരികൃഷ്ണൻ. ഘോഷയാത്രക്കിടെ മദ്യപിച്ചെത്തിയ ഒരു സംഘമാണ് ആക്രമിച്ചത്. ഹരികൃഷ്ണനെ ഇവർ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു.
സഹോദരൻ ഇടപ്പെട്ട് പിന്നീട് പ്രശ്നം പരിഹരിച്ചിരുന്നു. എന്നാൽ പ്രതികൾ ഹരികൃഷ്ണനെയും സഹോദരനെയും ഓഡിറ്റോറിയത്തിന് സമീപം വിളിച്ചുവരുത്തി വീണ്ടും മർദിച്ചു. ഹരികൃഷ്ണന്റെ തലക്ക് തടിക്കഷണം കൊണ്ട് അടിക്കുകയാണ് പ്രതികൾ ചെയ്തത്. ഇതോടെ ഹരികൃഷ്ണൻ ബോധരഹിതനായി വീണു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലാണ് ഹരികൃഷ്ണനെ ആദ്യം പ്രവേശിപ്പിച്ചത്. പിന്നാലെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. മറ്റ് പ്രതികൾ ഒളിവിലാണ്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.