ഈരാറ്റുപേട്ട: ഈരാറ്റുപേട്ടക്കെതിരെ വസ്തുതപരമല്ലാത്ത റിപ്പോർട്ട് നൽകിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നൽകിയ പരാതി പുനരന്വേഷിക്കണമെന്ന് ജനകീയ വികസന ഫോറം ആവശ്യപ്പെട്ടു. പൊലീസ് സ്റ്റേഷൻ പരിസരത്ത് സിവിൽ സ്റ്റേഷൻ നിർമാണത്തിന് സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുന്നോട്ടുനീങ്ങിയപ്പോഴാണ് വസ്തുതവിരുദ്ധമായ റിപ്പോർട്ട് നൽകിയത്. മതപരമായ പ്രശ്നങ്ങളും ക്രമസമാധന പ്രശ്നങ്ങളും തീവ്രവാദ പ്രശ്‌നങ്ങളും നിലനിൽക്കുന്നതിനാൽ പൊലീസ് സ്റ്റേഷൻ വളപ്പിൽ സിവിൽ സ്റ്റേഷൻ നിർമിക്കുന്നത് ആഭ്യന്തര സുരക്ഷക്ക് ഭീഷണി ഉണ്ടാകുമെന്നാണ് റിപ്പോർട്ടിൽ പറഞ്ഞത്.
അന്ന് റിപ്പോർട്ടിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതാണ്. തുടർന്ന് ഈരാറ്റുപേട്ട സ്റ്റേഷനിൽ നൽകിയ വിവരാവകാശം അക്കാര്യങ്ങൾ നിഷേധിക്കുകയും ചെയ്തു. 2017 ജനുവരി മുതൽ 2026 ഏപ്രിൽ വരെ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ തീവ്രവാദ കേസുകളോ മതപരമായ പ്രശ്നങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലായെന്നാണ് വികസന ഫോറം ഭാരവാഹികൾക്ക് പൊലീസ് വകുപ്പിൽ നിന്നും വിവരാവകാശ മറുപടി ലഭിച്ചത്.
2021ലെ സംസ്ഥാന ബജറ്റിൽ സിവിൽ സ്റ്റേഷൻ നിർമാണത്തിന് 10 കോടി രൂപ അനുവദിച്ചിരുന്നു. 2022ൽ പൊലീസ് തെറ്റായ റിപ്പോർട്ട് നൽകിയതുമൂലം മിനി സിവിൽ സ്റ്റേഷൻ നടപടിക്രമങ്ങൾ അഞ്ച് വർഷം വൈകി. പിന്നീട് ജില്ല പൊലീസ് മേധാവി തെറ്റായ റിപ്പോർട്ട് തിരുത്തി സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയിരുന്നു. എന്നാൽ, നാടിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ റിപ്പോർട്ട് നൽകിയ പൊലീസുകാർക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
തെറ്റായ റിപ്പോർട്ട് നൽകിയ പൊലീസ് ഉദ്യോഗസ്ഥന്മാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ആഭ്യന്തര മന്ത്രിക്ക് നൽകിയ പരാതി പുനരന്വേഷിക്കണമെന്നുമാണ് ഫോറം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടത്. മാത്രമല്ല, മിനി സിവിൽ സ്റ്റേഷന് വേണ്ടി വടക്കേക്കരയിലെ സർക്കാർ ഭൂമിയിൽനിന്ന് ഒരേക്കർ സ്ഥലം അനുവദിക്കണമെന്ന് നഗരസഭ കഴിഞ്ഞ മാസം 24ന് പ്രമേയം പാസാക്കിയിരുന്നു. ഈ ആവശ്യംകൂടി പരിഗണിച്ച് സർക്കാർ മിനി സിവിൽ സ്റ്റേഷൻ പണിയാനുള്ള നടപടികളെടുക്കണമെന്നും ഫോറം ഭാരവാഹികൾ ആവശ്യപ്പെട്ടു. ജനകീയ വികസന ഫോറം പ്രസിഡന്‍റ് ഷെരീഫ് പൊന്തനാൽ, സെക്രട്ടറി വി.എ. ഹസീബ്. ട്രഷറർ യുസഫ് ഹിബ, മറ്റ് ഭാരവാഹികളായ അഷറഫ് കന്നാംപറമ്പിൽ, കെ.പി. മുജീബ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.