പ്രതീകാത്മക ചിത്രം
ലഖ്‌നൗ: ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ ഒൻപത് വയസ്സുകാരിയായ ദളിത് പെൺകുട്ടിക്ക് നോരെ ലൈംഗിക അതിക്രമം. പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളാണ് ഈ കുറ്റകൃത്യം ചെയ്തതെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹൽദി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മെയ് 23-ന് വൈകുന്നേരം പെൺകുട്ടി ആടുകളെ മേക്കാൻ പോയ സമയത്താണ് സംഭവം നടന്നത്. പ്രതികളായ ആൺകുട്ടികൾ കുട്ടിയെ പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയും പീഡിപ്പിക്കുകയുമായിരുന്നു. ആക്രമണത്തിനിടയിൽ കുട്ടിക്കെതിരെ ജാതി അധിക്ഷേപങ്ങൾ നടത്തിയതായും പരാതിയിൽ ആരോപിക്കുന്നുണ്ട്.
പ്രതികളായ ആൺകുട്ടികൾക്ക് ഈ പെൺകുട്ടിയെ മുൻപ് അറിയാമായിരുന്നുവെന്നും ബൈരിയ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് മുഹമ്മദ് ഫഹീം ഖുറേഷി വ്യക്തമാക്കി. ബി.എൻ.എസ് സെക്ഷൻ 70(2), പോക്സോ നിയമം ,എസ്.സി എസ്.ടി ആക്ട് എന്നിവ പ്രകാരമാണ് കുട്ടികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പെൺകുട്ടിയെ നിലവിൽ വൈദ്യപരിശോധനക്കായി ജില്ല വനിത ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നതുൾപ്പെടെയുള്ള തുടർ നടപടികളുമായി പൊലീസ് മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.