ഭാര്യയുടെ സഹായത്തോടെ മരംവ്യാപാരിയെ കൊലപ്പെടുത്തിയ കേസ്​: ഒളിവില്‍ കഴിഞ്ഞ മൂന്നാം പ്രതി പിടിയിൽ

മഞ്ചേശ്വരം: മരം വ്യാപാരിയെ ഭാര്യയുടെ സഹായത്തോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒന്നരവര്‍ഷത്തോളം പൊലീസിന്‍റെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു.

കേസിലെ മൂന്നാംപ്രതി കര്‍ണാടക മുടിപ്പു സ്വദേശിയും തലപ്പാടി ബീരിയില്‍ താമസക്കാരനുമായ നാസറി(33)നെയാണ് മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. സന്തോഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. 2020 ജനുവരി 19നാണ് തലപ്പാടി സ്വദേശിയും കിദമ്പാടിയില്‍ താമസക്കാരനുമായ മരം വ്യാപാരി ഇസ്മായിലിനെ കൊലപ്പെടുത്തിയത്. ഭാര്യ ആയിഷയുടെ സഹായത്തോടെ മൂന്ന് പ്രതികള്‍ ചേര്‍ന്ന് വീട്ടില്‍ വെച്ച് കഴുത്തില്‍ കയര്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

ആയിഷയുടെ കാമുകന്‍ മുഹമ്മദ് ഹനീഫയുമായുള്ള അവിഹിത ബന്ധം പുറത്തായതോടെ ഇസ്മായില്‍ ഹനീഫയെ വീട്ടില്‍ വരുന്നത് എതിര്‍ക്കുകയും ഇതേ ചൊല്ലി വഴക്ക്​ കൂടുകയും ചെയ്തിരുന്നു. പുലര്‍ച്ചെ 12 മണിയോടെ ഇസ്മായില്‍ വീട്ടില്‍ ഉറങ്ങിയ നേരത്ത് എത്തിയ സംഘത്തിന് ആയിഷ വാതില്‍ തുറന്നുകൊടുക്കുകയും പിന്നീട് കൊല നടത്തുകയും ചെയ്തുവെന്നാണ് കേസ്.

ഭര്‍ത്താവ് ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ് ആയിഷ ആദ്യം ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞിരുന്നത്. മൃതദേഹം കുളിപ്പിക്കുന്നതിനിടെ കഴുത്തില്‍ മുറുകിയ പാടുകള്‍ കണ്ടതോടെയാണ് കൊലപാതകമാണെന്ന സംശയം ജനിപ്പിച്ചത്. പിന്നീട് ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് മഞ്ചേശ്വരം പൊലീസിന്‍റെ സാന്നിധ്യത്തില്‍ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തുകയും കൊലയാണെന്ന് തിരിച്ചറിയുകയുമായിരുന്നു.

ഇതേ തുടര്‍ന്ന് കൊലക്കുറ്റം ചുമത്തി ആയിഷയേയും ഹനീഫയേയും അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ ഒന്നും രണ്ടും പ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു. നാലാം പ്രതി ഇപ്പോഴും ഒളിവിലാണ്.

Tags:    
News Summary - timber merchent murder in manjeswar accused arrested after year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.