ജയകുമാർ, സെൽവൻ
തൃശൂർ: 18 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് മൂന്ന് വ്യത്യസ്ത കവർച്ചകൾ നടത്തിയ അന്തർസംസ്ഥാന മോഷ്ടാക്കളെ തൃശൂർ സിറ്റി പൊലീസ് പിടികൂടി. തിരുനെൽവേലി സ്വദേശി ജയകുമാർ (22), നാഗർകോവിൽ സ്വദേശി സെൽവൻ (മദൻ) (36) എന്നിവരാണ് മഹാരാഷ്ട്രയിൽ നിന്ന് പിടിയിലായത്. മോഷണം നടത്തിയ മൂന്നംഗ സംഘത്തിലെ രണ്ടുപേരാണ് വലയിലായത്. തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലായി ഇരുപതിലധികം ക്രിമിനൽ കേസുകളിൽ പ്രതികളാണിവർ.
ഈ മാസം ആറിനാണ് കേസിനാസ്പദമായ സംഭവങ്ങൾ അരങ്ങേറിയത്. തിരുവനന്തപുരത്ത് നിന്ന് വ്യോമസേനാ ഉദ്യോഗസ്ഥന്റെ ബുള്ളറ്റ് മോഷ്ടിച്ചാണ് സംഘം യാത്ര ആരംഭിച്ചത്. ഈ വാഹനത്തിൽ തൃശൂരിലെത്തിയ പ്രതികൾ, ജില്ല കോടതി സമുച്ചയത്തിന് സമീപത്ത് അഭിഭാഷകയുടെ കഴുത്തിൽ നിന്ന് നാലരപവൻ സ്വർണമാല പൊട്ടിച്ചെടുത്തു. തുടർന്ന് മണ്ണുത്തി ഹൈവേയിലെത്തിയ ഇവർ മോഷ്ടിച്ച ബുള്ളറ്റ് ഉപേക്ഷിച്ച്, വഴിയരികിൽ വിശ്രമിക്കുകയായിരുന്ന ഡ്രൈവറുടെ കഴുത്തിൽ കത്തിവെച്ച് കാർ തട്ടിയെടുത്തു. സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥന്റേതാണ് ഈ കാർ.
മാല പൊട്ടിച്ച് മണിക്കൂറുകൾക്കകമാണ് പീച്ചി സ്റ്റേഷൻ പരിധിയിൽ നിന്ന് കാർ തട്ടിയെടുത്ത വിവരം പൊലീസിന് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരു കേസുകൾക്കും പിന്നിൽ ഒരേ സംഘമാണെന്നറിഞ്ഞത്.സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് തമിഴ്‌നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. തമിഴ്നാട്ടിൽ നിന്ന് മുംബൈയിലേക്ക് കടന്ന പ്രതികളെ മഹാരാഷ്ട്രയിലെ പൂനെയിലെ കോളനിയിൽ നിന്നാണ് പിടികൂടിയത്.
സിറ്റി പൊലീസ് കമീഷണർ നകുൽ രാജേന്ദ്ര ദേശ് മുഖ്, സ്പെഷൽ ബ്രാഞ്ച് എ.സി.പി സേതു, ഒല്ലൂർ എ.സി.പി തോമസ് എന്നിവരുടെ നേതൃത്വത്തിൽ പീച്ചി ഇൻസ്‌പെക്ടർ സാഗർ, എസ്.ഐമാരായ റഷീദ് അലി, ജിനോ പീറ്റർ, സാഗോക് ടീം അംഗങ്ങളായ എ.എസ്.ഐ പി.കെ പഴനിസ്വാമി, സജി ചന്ദ്രൻ, കൃഷ്ണപ്രസാദ്, റെജിൻ, സുനീബ് സിംസൺ, ശ്രീജിത്ത്, നൈജോൺ, അരുൺ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ജയൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പിടിയിലാകാനുള്ള പ്രതിക്കായി അന്വേഷണം ഊർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.