താനാളൂർ: പകരയിൽ ബേക്കറിയിൽ കയറി മോഷണം നടത്തിയയാളെ 24 മണിക്കൂറിനുള്ളിൽ പിടികൂടി പൊലീസ്. താനൂർ ജ്യോതി കോളനിയിൽ കുറ്റിക്കാട്ടിൽ അഹമ്മദ് അസ്‌ലമിനെയാണ് (24) താനൂർ എസ്.ഐ ആർ.ബി. കൃഷ്ണലാലും സംഘവും അറസ്റ്റ് ചെയ്തത്.
പകര അധികാരത്ത് അഹമ്മദിന്‍റെ ഉടമസ്ഥതയിലുള്ള 'അസ്‌ലം സ്റ്റോർ' എന്ന ബേക്കറിയിൽ 16ന് രാത്രി 12നും ഒന്നരക്കും ഇടയിലാണ് മോഷണം നടന്നത്. ഗ്രിൽ തകർത്ത് അകത്തു കയറിയായിരുന്നു മോഷണം. നിരവധി സി.സി.ടി.വി കാമറകൾ പരിശോധിച്ചതിൽനിന്ന് ഓട്ടോയിലാണ് പ്രതി വന്നതെന്ന് കണ്ടെത്തി.
നമ്പർ വ്യക്തമായില്ലെങ്കിലും അന്വേഷണ സംഘം 200ലധികം ഓട്ടോകൾ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. ഓട്ടോ ഡ്രൈവറായ പ്രതി രാത്രി മുഖം മറച്ച് കടയുടെ ഗ്രിൽ തകർത്ത് അകത്തു കയറി 35,000 രൂപ വിലവരുന്ന ബേക്കറി സാധനങ്ങളും ചോക്ലറ്റുകളും മോഷ്ടിച്ച് ഓട്ടോയിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു.
സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സലേഷ്, മുഹമ്മദ് കുട്ടി, സി.പി.ഒമാരായ അഭിലാഷ്, ലിബിൻ, അനൂപ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.