ബംഗളൂരു: നിർമാണം നടക്കുന്ന മുസ്‌ലിം ആരാധനാലയത്തിലെ നിരവധി ഖുർആൻ വിശുദ്ധ ഗ്രന്ഥങ്ങൾ കവർന്ന് തീയിട്ട് നശിപ്പിച്ചതായി പരാതി. ബെളഗാവി ജില്ലയിൽ ശാന്തി ബസ്ത്വാഡ ഗ്രാമത്തിലാണ് സംഭവം.
നിർമാണത്തിലിരിക്കുന്ന പള്ളിയുടെ താഴത്തെ നിലയിലാണ് ഖുർആൻ ഗ്രന്ഥങ്ങൾ സൂക്ഷിച്ചിരുന്നത്. തിങ്കളാഴ്ച സുബ്ഹ് നമസ്കാരത്തിന്(പ്രഭാത പ്രാർത്ഥന) എത്തിയപ്പോഴാണ് വിശുദ്ധ ഗ്രന്ഥങ്ങൾ നഷ്ടപ്പെട്ടതായി വിശ്വാസികളുടെ ശ്രദ്ധയിൽ പെട്ടത്. തിരച്ചിലിൽ നടത്തിയതിനെത്തുടർന്ന് പള്ളി പരിസരത്തെ വയലിൽ വിശുദ്ധ ഗ്രന്ഥങ്ങൾ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾ കണ്ടെത്തി.
ബെൽഗാം പൊലീസ് കമ്മീഷണർ യാദ മാർട്ടിൻ സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. രാത്രിയിലാണ് സംഭവം നടന്നതെന്ന് മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം സ്ഥിരീകരിച്ചു. കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി.
'പള്ളിക്കുള്ളിൽ നിന്ന് രാത്രി വൈകി ഖുർആനിന്റെ പകർപ്പുകൾ എടുത്തു. പിന്നീട് തീയിട്ടു. പ്രത്യേക അന്വേഷണ സംഘം ഇതിനകം രൂപവത്കരിച്ചിട്ടുണ്ട്. പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യും'- അദ്ദേഹം പറഞ്ഞു.
ഈ സംഭവം ഗ്രാമവാസികളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. സംഭവത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം നേതാക്കളും സമുദായ അംഗങ്ങളും ബെൽഗാമിലെ ചന്നമ്മ സർക്കിളിൽ പ്രതിഷേധ പ്രകടനം നടത്തി.
ഖുർആൻ കത്തിച്ചവരെ അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.