ഹരികൃഷ്ണൻ, സന്ദീപ്
മണ്ണന്തല: മോഷ്ടിച്ച സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് ഗൂഗിള്‍ പേ വഴി പണം തട്ടിയ സുഹൃത്തുക്കളെ മണ്ണന്തല പൊലീസ് പിടികൂടി. കൊല്ലം വെസ്റ്റ് കല്ലട തറയിന്‍മുക്ക് മനോജ് ഭവനില്‍ ഹരികൃഷ്ണന്‍ (28), പത്തനംതിട്ട വടശ്ശേരിക്കര മണിയാര്‍ ചെമ്പരത്തിമൂട്ടില്‍ വീട്ടില്‍ സന്ദീപ് (29) എന്നിവരാണ് പിടിയിലായത്. ഫെബ്രുവരി 2ന് വൈകുന്നേരം 5.30നാണ് മൊബൈല്‍മോഷണമുണ്ടായത്.
കുടപ്പനക്കുന്ന് സ്വദേശി സന്തോഷിന്റെ (53) സ്മാര്‍ട്ട് ഫോണ്‍ നാലാഞ്ചിറ കുരിശ്ശടി ജംഗ്ഷനില്‍ വച്ച് പ്രതികള്‍ കവരുകയായിരുന്നു. ഈ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരുന്ന ഗൂഗിള്‍പേ ആപ്പുവഴി സന്തോഷിന്റെ സൗത്ത് ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 31,762 രൂപയാണ് രണ്ടംഗസംഘം സ്വന്തം അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തത്.
ഇതിനുവേണ്ടി പിന്‍ നമ്പര്‍ ക്രാക്ക് ചെയ്തുവെന്നാണ് പ്രതികള്‍ പൊലീസിനോടു പറഞ്ഞത്. ഇരുവരും വര്‍ഷങ്ങളായി മെഡിക്കല്‍കോളജ് ഭാഗത്താണ് താമസിച്ചുവരുന്നത്.
കവര്‍ച്ച നടത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇരുവരും നാലാഞ്ചിറയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഹരികൃഷ്ണനെ തിരുവനന്തപുരം മെഡിക്കല്‍കോളജ് പരിസരത്തുനിന്നും സന്ദീപിനെ പത്തനംതിട്ട വടശ്ശേരിക്കരയിലെ വീട്ടില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.
മണ്ണന്തല എസ്. എച്ച്. ഒ കെ. കണ്ണന്‍, എസ്.ഐമാരായ ആര്‍.എസ്. വിപിന്‍, മുഹമ്മദ് യാസിന്‍ തുടങ്ങിയവര്‍ അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.