പ്രതീകാത്മക ചിത്രം
കസാഖ് സഹോദരിമാരെ കൊലപ്പെടുത്തിയ യുവാവ് ഷാർജയിൽ പിടിയിൽ
ഷാർജ: കസാഖിസ്താനിൽനിന്നുള്ള സഹോദരിമാരെ ഷാർജയിലെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയായ യുവാവിനെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. 20, 22 വയസ്സുള്ള യുവതികളാണ് കൊല്ലപ്പെട്ടത്. കൃത്യം നടന്ന് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ത്വരിതഗതിയിലുള്ള അന്വേഷണത്തിലൂടെയാണ് പ്രതിയെ പൊലീസ് സംഘം തിരിച്ചറിഞ്ഞ് വലയിലാക്കിയത്. കസാഖിസ്താനിൽനിന്നുള്ള യുവാവാണ് അറസ്റ്റിലായത്.
സഹോദരിമാർ ഒരു വർഷം മുമ്പാണ് യു.എ.ഇയിലെത്തിയത്. തുടർന്ന് ബ്യൂട്ടി പാർലറിൽ ജോലി ചെയ്തു വരികയായിരുന്നു. ആഗസ്റ്റ് 17 മുതൽ കുടുംബാംഗങ്ങൾക്ക് ഇവരുമായി ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. തുടർന്ന് ദുബൈയിലെ കസാഖിസ്താൻ കോൺസുലേറ്റിന്‍റെ സഹായത്തോടെ ഷാർജ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇവരുടെ മൃതദേഹങ്ങൾ ഫ്ലാറ്റിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ ആഗസ്റ്റ് 28ന് നാട്ടിലേക്ക് കൊണ്ടുപോയിരുന്നു.
കേസ് അന്വേഷണത്തിന്‍റെ ഭാഗമായി ഷാർജ പൊലീസിലെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം ശാസ്ത്രീയ തെളിവുകളും ആധുനിക സാങ്കേതികവിദ്യകളും ഉപയോഗിച്ച് വിപുലമായ പരിശോധനയാണ് നടത്തിയത്. ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രതിയെക്കുറിച്ചുള്ള വിവരങ്ങളും ഇയാളുടെ ലൊക്കേഷനും കണ്ടെത്താൻ സാധിച്ചതാണ് കേസിൽ വഴിത്തിരിവായത്.
കൊല്ലപ്പെട്ട യുവതികൾക്ക് പ്രതിയെ മുൻപരിചയം ഉണ്ടായിരുന്നുവെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ബ്രിഗേഡിയർ ഡോ. ഖലീഫ അൽ ബൽഹാജ് വ്യക്തമാക്കി. ഇവർ തമ്മിലുണ്ടായ വ്യക്തിപരമായ തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.
പൊലീസ് സംഘത്തിന്‍റെ ഉടനടിയുള്ള പ്രവർത്തനത്തെയും വേഗത്തിലുള്ള അന്വേഷണത്തെയും ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് ലെഫ്. ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമിർ അഭിനന്ദിച്ചു. പ്രതിക്കെതിരെ നിയമനടപടികൾ സ്വീകരിച്ച് കേസ് തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.