സുഹൃത്തിന്റെ അമ്മയുമായുള്ള ബന്ധം; ശുചീകരണ തൊഴിലാളിയെ തലക്കടിച്ചു കൊന്നു, സുഹൃത്തും ബന്ധുവും പിടിയിൽ
ലഖ്‌നൗ: ലഖ്‌നൗവിൽ സ്വന്തം അമ്മയുമായുള്ള അവിഹിത ബന്ധത്തെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ശുചീകരണ തൊഴിലാളിയെ തലക്കടിച്ചു കൊന്നു. ലഖ്‌നൗവിലെ ബിജ്‌നോറിൽ എസ്.ജി.പി.ജി.ഐ ആശുപത്രിയിലെ കരാർ ശുചീകരണ തൊഴിലാളിയായ സൂരജ് ഗൗതം (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സൂരജിന്റെ സുഹൃത്തായ അനിൽ കുമാർ യാദവിനെയും (22) പ്രായപൂർത്തിയാകാത്ത ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. തിരിച്ചറിയാൻ കഴിയാത്ത വിധം മുഖവും തലയും കല്ലും മഴുവും ഉപയോഗിച്ച് തകർത്ത നിലയിലായിരുന്നു മൃതദേഹം.
സൂരജും അനിലും ദീർഘകാലമായി സുഹൃത്തുക്കളായിരുന്നു. അഷ്‌റഫ് നഗർ സ്വദേശിയായ സൂരജ് അനിലിന്റെ അമ്മയുമായി കഴിഞ്ഞ മൂന്ന് വർഷമായി ബന്ധം പുലർത്തിയിരുന്നുവെന്ന് പൊലീസ് പറയുന്നു. രണ്ട് മാസം മുമ്പ് സൂരജിനെ അമ്മയ്‌ക്കൊപ്പം മോശമായ സാഹചര്യത്തിൽ അനിൽ നേരിൽ കണ്ടിരുന്നു. കുടുംബത്തിന്റെ മാനക്കേട് ഭയന്ന് അന്ന് മിണ്ടാതിരുന്ന അനിൽ, സൂരജിനെ താക്കീത് ചെയ്യുകയും തന്റെ വീട്ടിൽ വരുന്നത് വിലക്കുകയും ചെയ്തു. എന്നാൽ, ഇത് അവഗണിച്ച് സൂരജ് ബന്ധം തുടർന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
മേയ് എട്ടിന് രാത്രിയാണ് കൊലപാതകം നടന്നത്. സൂരജിനെ ഫോണിൽ വിളിച്ച് മദ്യം വാങ്ങിക്കൊണ്ടുവരാൻ ആവശ്യപ്പെട്ട പ്രതികൾ, ഇയാളെ വിജനമായ മാന്തോപ്പിന് സമീപമുള്ള തടാകക്കരയിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് സൂരജിനെക്കൊണ്ട് അമിതമായി മദ്യം കഴിപ്പിച്ചു. തുടർന്ന് കൈവശം കരുതിയ മഴു ഉപയോഗിച്ച് വെട്ടുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച സൂരജ് മദ്യലഹരിയിൽ വീണുപോയപ്പോൾ പ്രായപൂർത്തിയാകാത്ത ബന്ധു ഇഷ്ടിക കൊണ്ട് തലക്കടിച്ചു. മരണം ഉറപ്പാക്കിയ ശേഷം പ്രതികൾ അവിടെയുള്ള തടാകത്തിൽ വെച്ച് രക്തം പുരണ്ട വസ്ത്രങ്ങൾ കഴുകി വൃത്തിയാക്കി.
പൊലീസിനെ വഴിതിരിക്കാൻ കൊലപാതകത്തിന് ശേഷം പ്രതികൾ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. എന്നാൽ, മേഖലയിലെ 50ഓളം സി.സി.ടി.വി ദൃശ്യങ്ങളും ഇലക്ട്രോണിക് തെളിവുകളും പരിശോധിച്ച പൊലീസ് 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും രക്തം പുരണ്ട ഇഷ്ടികയും സൂരജിന്റെ മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തു. എട്ടാം ക്ലാസ് വരെ പഠിച്ച അനിൽ ഒരു മാളിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു. പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്), ആയുധ നിയമം എന്നിവ പ്രകാരം കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.