മേപ്പാടി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി ജീവപര്യന്തവും കൂടാതെ 22 വർഷം തടവും 85000 രൂപ പിഴയും. മുപ്പൈനാട് താഴെ അരപ്പറ്റ ശശി നിവാസിൽ രഞ്ജിത്തിനെയാണ് (25) കൽപറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജഡ്‌ജ് കെ. കൃഷ്ണകുമാർ ശിക്ഷിച്ചത്.
2021 നവംബറിൽ മാതാപിതാക്കളുടെ സംരക്ഷണത്തിൽനിന്ന് പ്രായപൂർത്തിയാവാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് മേപ്പാടി സ്റ്റേഷനിൽ മിസ്സിങ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണത്തിൽ കുട്ടിയെ കണ്ണൂർ പയ്യാമ്പലത്തുവച്ച് കണ്ടെത്തുകയായിരുന്നു. തട്ടിക്കൊണ്ടുപോകുന്നതിന് ഒരാഴ്ച മുൻപ് പ്രതി കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയിരുന്നു. അന്നത്തെ മേപ്പാടി സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ആയിരുന്ന എ.ബി. വിപിൻ കേസിൽ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും തുടർന്ന് ഈ കേസ് എസ്.എം.എസിന് കൈമാറുകയുമായിരുന്നു.
എസ്.എം.എസ് ഡിവൈ.എസ്.പി ആയിരുന്ന പി ശശികുമാറാണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത്. മേപ്പാടി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ആയിരുന്ന വി.പി. സിറാജ്, സീനിയർ സിവിൽ പൊലീസ് ഓഫിസറായ കെ. മുജീബ്, എസ്.എം.എസ് യൂനിറ്റിലെ അസി. സബ് ഇൻസ്‌പെക്ടർ എ.ആർ. രജിത സുമം എന്നിവർ അന്വേഷണത്തിന് സഹായിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. ബബിത ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.