അങ്കാറ: തെക്കൻ തുർക്കിയിലെ കഹ്‌റാമൻമാരാസ് പ്രവിശ്യയിലുള്ള വിദ്യാലയത്തിൽ 14 വയസ്സുകാരൻ നടത്തിയ വെടിവെപ്പിൽ എട്ട് വിദ്യാർഥികളും ഒരു അധ്യാപകനും കൊല്ലപ്പെട്ടു. അയ്സർ കാലിക് സെക്കൻഡറി സ്കൂളിൽ ബുധനാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നതെന്ന് ആഭ്യന്തര മന്ത്രി മുസ്തഫ സിഫ്‌സി അറിയിച്ചു. ആക്രമണത്തിനിടെ 14 വയസ്സുകാരനായ അക്രമിയും കൊല്ലപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചു. വെടിവെപ്പിൽ പരിക്കേറ്റ 13 പേരിൽ ആറുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. രണ്ട് ക്ലാസ് മുറികളിലേക്ക് അതിക്രമിച്ചു കയറിയ വിദ്യാർഥി കയ്യിലുണ്ടായിരുന്ന തോക്കുകൾ ഉപയോഗിച്ച് തുരുതുരാ വെടിയുതിർക്കുകയായിരുന്നു. അഞ്ച് തോക്കുകളും ഏഴ് മാഗസിനുകളും ഇയാളുടെ പക്കൽ ഉണ്ടായിരുന്നതായി തുർക്കിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മുൻ പൊലീസ് ഉദ്യോഗസ്ഥനായ അച്ഛന്റെ തോക്കുകളാണ് കുട്ടി ആക്രമണത്തിനായി ഉപയോഗിച്ചതെന്ന് പ്രാദേശിക ഗവർണർ മുകറം ഉൻലുവർ പറഞ്ഞു. സംഭവത്തെത്തുടർന്ന് അക്രമിയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ സർക്കാർ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വെടിവെപ്പ് ശബ്ദം കേട്ടതോടെ പരിഭ്രാന്തരായ വിദ്യാർഥികളും അധ്യാപകരും കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ജനലുകൾ വഴി താഴേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്കൂളിന് മുന്നിൽ തടിച്ചുകൂടിയ രക്ഷിതാക്കൾ കരഞ്ഞുകൊണ്ടാണ് തങ്ങളുടെ കുട്ടികൾക്കായി കാത്തുനിന്നത്. ‘എന്റെ മകൻ ഇതെല്ലാം നേരിട്ട് കണ്ടു. അവന്റെ സുഹൃത്തിന് വെടിയേറ്റുവെന്ന് അവൻ പറഞ്ഞു. ഇനി എങ്ങനെ ഞാൻ ധൈര്യത്തോടെ കുട്ടികളെ ഇവിടേക്ക് അയക്കും?’- ഒരു രക്ഷിതാവ് ചോദിച്ചു.
തുർക്കിയിൽ വിദ്യാലയങ്ങൾക്ക് നേരെയുള്ള രണ്ടാമത്തെ ആക്രമണമാണിത്. കഴിഞ്ഞ ദിവസം മറ്റൊരു ഹൈസ്കൂളിൽ മുൻ വിദ്യാർഥി നടത്തിയ വെടിവെപ്പിൽ 16 പേർക്ക് പരിക്കേറ്റിരുന്നു. ആക്രമണത്തിന് ശേഷം ഇയാൾ സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവർക്കും കുടുംബങ്ങൾക്കും എത്രയും വേഗം ആശ്വാസം ലഭിക്കട്ടെയെന്ന് തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗൻ എക്സിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.