തിരുവനന്തപുരം: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ ക്രൈംബ്രാഞ്ചിന്‍റെ പുതിയ സംഘത്തെ നിയോഗിച്ചു. ആദ്യ സംഘത്തിൽനിന്ന് അന്വേഷണ വിവരങ്ങൾ ചോരുന്നുവെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ഇത്.
അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്ന് 12 ദിവസം മുമ്പാണ് രാഹുൽ ഒളിവിൽ പോയത്. ബംഗളൂരുവിൽ ഉണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ആദ്യ കേസിൽ രാഹുലിന്‍റെ അറസ്റ്റ് ഹൈകോടതി തടഞ്ഞിരുന്നു. രണ്ടാം കേസിൽ മുൻകൂർ ജാമ്യം തേടി രാഹുൽ നൽകിയ ഹർജി തിങ്കളാഴ്ച തിരുവനന്തപുരം ജില്ലാ കോടതി പരിഗണിക്കും.
ഈ കേസിൽ അറസ്റ്റ് തടയണമെന്ന ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല. ഇ-മെയിൽ വഴി കെ.പി.സി.സി പ്രസിഡന്‍റിന് ലഭിച്ച പരാതി ഡി.ജി.പിക്ക് കൈമാറിയതിലാണ് കേസെടുത്തത്. മൊഴി നൽകാമെന്ന് പരാതിക്കാരി പൊലീസിനെ അറിയിച്ചിരുന്നു. അത് പരമാവധി വേഗത്തിലാക്കാനുള്ള നീക്കം പൊലീസ് നടത്തുന്നുണ്ട്. അതേസമയം, ഒളിവിൽ കഴിയുന്ന രാഹുലിന് പലരുടെയും സഹായം ലഭിച്ചെന്നാണ് പൊലീസ് നിഗമനം.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്ക് ബംഗളൂരുവിൽ അഭയം നൽകിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. റിയൽ എസ്റ്റേറ്റ് ബിസിനസുകാരയ ജോസ്, റെക്സ് എന്നിവരാണ് പിടിയിലായത്. ഇരുവരെയും ചോദ്യം ചെയ്തശേഷം അറസ്റ്റ് ചെയ്തു. കർണാടക-തമിഴ്നാട് അതിർത്തിയിലെ ബാഗല്ലൂരിലെ ഒളിവ് കേന്ദ്രത്തിൽ നിന്നും ബംഗളൂരുവിലേക്ക് രാഹുലിനെ എത്തിച്ചതും താമസിപ്പിച്ചതും ഇവരായിരുന്നു. രക്ഷപ്പെടാൻ ഉപയോഗിച്ച ഫോൺച്യൂണർ കാറും പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.