കൂറ്റനാട്: സി.പി.എം മണ്ണാരപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറിയും കർഷകസംഘംകപ്പൂര്‍ പഞ്ചായത്ത് കമ്മിറ്റി അംഗവുമായിരുന്ന ഇബ്രാഹിം വധക്കേസിലെ രണ്ടാം പ്രതിയെ നെടുമ്പാശ്ശേരിയില്‍ അറസ്റ്റു ചെയ്തു.
അയല്‍വാസി കപ്പൂര്‍ മണ്ണാരപറമ്പ് മഠത്തിരുത്തിഞ്ഞാലിൽ നൗഫലാണ് 21 വർഷങ്ങൾക്ക് ശേഷം പിടിയിലായത്. കൊലപാതക കേസിൽ പ്രതിയായതിനു പിന്നാലെ ജാമ്യത്തിലിറങ്ങി മുങ്ങിയതായിരുന്നു. പ്രതിക്കെതിരെ ചാലിശ്ശേരി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാളുടെ സഹോദരനും കേസിലെ ഒന്നാംപ്രതിയുമായ നവാസിനെ വിചാരണനടപടികള്‍ക്ക് ശേഷം ജീവപര്യന്തം ശിക്ഷിച്ചിരുന്നു. മറ്റൊരുപ്രതിയെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു.
വിദേശത്തായിരുന്നു പ്രതി ഇടക്കിടെ നാട്ടില്‍ വന്നുപോകാറുള്ളതായി പറയപെടുന്നു. കഴിഞ്ഞദിവസം നാട്ടിലെത്തി തിരിച്ച് വിദേശത്തേക്ക് മടങ്ങവേയാണ് അറസ്റ്റ്. 2005 മാർച്ച് 13നായിരുന്നു കേസിനാസ്പദമായ സംഭവം.
പ്രതികളും കൊല്ലപെട്ട ഇബ്രാഹിമും തമ്മില്‍ നേരത്തെ തര്‍ക്കം നിലനിന്നിരുന്നു. തുടര്‍ന്ന് പടിഞ്ഞാറങ്ങാടി വേങ്ങശേരി ഉത്സവത്തിന് പോകുകയായിരുന്ന ഇബ്രാഹിമിനെ വഴിയില്‍ തടഞ്ഞ് വാക്ക് തര്‍ക്കത്തിലേര്‍പെടുകയും തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് കുത്തിക്കൊലപെടുത്തുകയുമായിരുന്നു. സംഭവം രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുത്തതോടെ ഏറെ വിവാദമായിരുന്നു. അറസ്റ്റിലായ പ്രതിയെ നിയമനടപടികള്‍ക്ക് വിധേയനാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.