രാ​ജീ​വ്, പ്രബലേഷ്

കൊലപാതകം: ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

ഹരിപ്പാട്: കുടുംബസ്വത്ത് വീതം വച്ചതിലെ വൈരാഗ്യത്തെത്തുടർന്ന് അമ്മാവന്റെ മകനെ വെട്ടിക്കൊന്ന കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ. കരുവാറ്റ വില്ലേജിൽ വാലുചിറ വീട്ടിൽ രാജീവിനെയാണ് (43) മാവേലിക്കര അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി വി.ജി ശ്രീദേവി ശിക്ഷിച്ചത്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് രണ്ടാം പ്രതി കുന്നേൽതറയിൽ പ്രബലേഷിന് (38) മൂന്നു വർഷം തടവും 25,000 രൂപ പിഴയും വിധിച്ചു.

ആയുധനിയമ പ്രകാരം ഏഴു വർഷവും തെളിവ് നശിപ്പിച്ചതിന് മൂന്നു വർഷവും കഠിനതടവ് അനുഭവിച്ച ശേഷമേ കൊലപാതകക്കുറ്റത്തിനുള്ള ജീവപര്യന്തം തടവ് ഒന്നാം പ്രതി അനുഭവിക്കേണ്ടതുള്ളൂവെന്ന് കോടതി വ്യക്തമാക്കി.

2017 മാർച്ച് അഞ്ചിന് രാത്രി പത്തോടെ കരുവാറ്റ പഞ്ചായത്ത് ഒന്നാം വാർഡിലായിരുന്നു സംഭവം. പാടശേഖരത്തിലിരുന്ന് രാജീവും പ്രബലേഷും മദ്യപിച്ചത് അമ്മാവന്റെ മകനായ കരുവാറ്റ വാലുചിറ വീട്ടിൽ സുജിത് (43) ചോദ്യം ചെയ്തതാണ് തർക്കത്തിന് തുടക്കം. തന്റെ അമ്മയ്ക്ക് കുടുംബ ഓഹരി കുറഞ്ഞുപോയെന്ന പേരിൽ സുജിത്തുമായി വാക്കുതർക്കത്തിലേർപ്പെട്ട രാജീവ്, മൂർച്ചയേറിയ വാളുമായി എത്തി തലയിൽ വെട്ടുകയായിരുന്നു.

തടയാൻ ശ്രമിച്ച സുജിത്തിന്റെ അമ്മ ശോഭയുടെ കൈപ്പത്തിക്കും വെട്ടേറ്റു. ഗുരുതരമായി പരുക്കേറ്റ സുജിത്തിനെ ഹരിപ്പാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്നു രാവിലെ മരിച്ചു. ഹരിപ്പാട് എസ്.ഐ. ആയിരുന്ന എസ്.എസ് ബൈജു രജിസ്റ്റർ ചെയ്ത കേസിൽ സി.ഐ ടി.മനോജാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി മുൻ പബ്ലിക് പ്രോസിക്യൂട്ടർ പി.വി സന്തോഷ് കുമാർ, അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ സജികുമാർ എന്നിവർ ഹാജരായി. എ.എസ് ഐ. ഡി സിന്ധു, സി.പി.ഒ എസ്.അനീഷ്, സീനിയർ സി.പി.ഒ സജികുമാർ എന്നിവർ സഹായികളായിരുന്നു.

Tags:    
News Summary - Murder Case: First Accused Gets Life Term and Fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.