വധശ്രമം, മയക്കുമരുന്ന് വിൽപന; കൊടും കുറ്റവാളി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ
തൃപ്പൂണിത്തുറ: വധശ്രമം, മയക്കു മരുന്ന് വിൽപന ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ എരൂർ കുന്നറഭാഗത്ത് പുല്ലനാട്ട് വീട്ടിൽ മദൻ എന്ന മിഥുൻ (28), കൂട്ടാളി എരൂർ അമൃത ഭവൻ വീട്ടിൽ അനിൽ എന്ന അനിൽ പ്രഭ (52) എന്നിവരെയാണ് തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് ഇൻസ്പെക്ടർ വി.ഗോപകുമാറും സംഘവും പിടികൂടിയത്.
തൃപ്പൂണിത്തുറ എരൂർ പിഷാരി കോവിൽ ക്ഷേത്രത്തിന് സമീപം, പാടാശ്ശേരി ലൈനിൽ, തിട്ടയിൽ വീട്ടിൽ, ബാബു എന്ന രമേഷിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. കഴിഞ്ഞ എട്ടിനായിരുന്നു സംഭവം. അറസ്റ്റ് ചെയ്ത സമയം അനിൽ പ്രഭ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽനിന്ന് വാളും കത്തിയും പൊലീസ് കണ്ടെടുത്തു.
കേസിലെ രണ്ടാംപ്രതി മിഥുനെതിരെ നിരവധി ക്രിമിനൽ കേസ് നിലവിലുണ്ട്. തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് സ്റ്റേഷനിൽ വധശ്രമം, നിരവധി മയക്കുമരുന്നു കേസുകൾ, പാലാരിവട്ടം സ്റ്റേഷനിൽ തട്ടികൊണ്ടുപോകൽ, വധശ്രമം, ഉൾപ്പെടെ നിരവധി കേസുകളും ഇയാൾക്കെതിരെയുണ്ട്. ഉദയംപേരൂർ, പനങ്ങാട് പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലും നിരവധി കേസുകളുണ്ട്.
മിഥുനെ ഒളിവിൽ കഴിഞ്ഞ എരൂർ എന്ന ഭാഗത്തുനിന്നാണ് അറസ്റ്റ്ചെയ്തത്. മിഥുൻ കത്തി വീശി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് മൽപിടിത്തത്തിലൂടെ കീഴപ്പെടുത്തുകയായിരുന്നു.
എസ്. ഐമാരായ രാജൻ. വി. പിള്ള, രാജീവ്നാഥ്, എ. എസ്. ഐ എം. ജീ. സന്തോഷ്, എസ്. സി. പി. ഒ മാരായ ശ്യാം.ആർ. മേനോൻ, പ്രവീൺ, സി. പി. ഒമാരായ അരുൺ കുമാർ, ബിബിൻ എം.എസ്. എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.